By
Admin
/
Aug 08, 2020 //
Editor's Pick /
2010-ലെ ദുരന്തത്തിനുശേഷം കനത്ത മഴയുള്ളപ്പോള്‍ മംഗളൂരുവില്‍ വിമാനം ഇറക്കാറില്ലെന്ന് അധികൃതര്‍
മംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 2010-ൽ അപകടത്തിൽപ്പെട്ടതിനു ശേഷം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഴയുള്ള സമയത്ത് വിമാനങ്ങൾ ഇറക്കാൻ അനുവദിക്കാറില്ലെന്ന് എയർപോർട്ട് മാനേജർ വി.വി റാവു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ) ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മലഞ്ചരിവിൽ നിർമിച്ച വിമാനത്താവളം ആയതിനാലും ടേബിൾ ടോപ്പ് റൺവെ ആയതിനാലും മഴയുള്ളപ്പോൾ പൈലറ്റുമാരുടെ കാഴ്ച തടസപ്പെടാനും വിമാനം തെന്നിമാറാനുമുള്ള സാധ്യത കണക്കിലെടുക്കാണ് ഡിജിസിഎ കർശന നിർദ്ദേശം നൽകിയിട്ടുള്ളത്. വിമാനത്താവളത്തിൽ ഇൻസ്ട്രമെന്റ് ലാൻഡിങ് സംവിധാനം ഉണ്ടായിട്ടുപോലും ബെംഗളൂരുവിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിന് കനത്ത മഴയ്ക്കിടെ ഇന്നും ലാൻഡിങ്ങിന് അനുമതി നൽകിയില്ലെന്ന് എയർപോർട്ട് മാനേജർ വാർത്താ ഏജൻസിയോട് പറഞ്ഞു.
2010 മെയ് 22-നാണ് ദുബായിൽനിന്ന് എത്തിയ എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 - 800 വിമാനം മംഗളൂരു വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട് 158 പേർ മരിക്കാനിടയായത്. ഇതിനുശേഷം യാത്രാ വിമാനങ്ങളും ചരക്ക് വിമാനങ്ങളും ഇറങ്ങുന്നതും പറന്ന് ഉയരുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎ നൽകിയ മാർഗനിർദ്ദേശങ്ങൾ എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കോഴിക്കോട്ടും മംഗളൂരുവിലും നടന്ന അപകടങ്ങൾ വിമാനങ്ങൾ ടേബിൾ ടോപ്പ് റൺവേ മറികടന്ന് താഴ്ചയിലേക്ക് പതിച്ചതിനെ തുടർന്ന് ഉണ്ടായവയാണെങ്കിലും അവതമ്മിൽ താരതമ്യപ്പെടുത്താൻ സമയമായിട്ടില്ലെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി ഇന്ന് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞത്. മംഗളൂരുവിൽ നടന്ന അപകടത്തിൽനിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ട്. എന്നാൽ അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ കോഴിക്കോട്ട് നടന്ന ദുരന്തത്തെ മംഗളൂരുവിലേതുമായി താരതമ്യപ്പെടുത്താനാവില്ല. ടേബിൾ ടോപ്പ് റൺവേകൾ പല സ്ഥലത്തുമുണ്ട്. അവ പൈലറ്റുമാർക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ് എന്നകാര്യം സത്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
2010-ൽ മംഗളൂരുവിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 152 യാത്രക്കാരും ആറ് ജീവനക്കാരും അപകടത്തിൽ മരിച്ചു. എട്ടു പേർ മാത്രമാണ് രക്ഷപ്പെട്ടത്. ആസൂത്രണത്തിലെയും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിലെയും വീഴ്ചകളുടെ ഫലമായാണ് മംഗളൂരുവിൽ വിമാന ദുരന്തമുണ്ടായതെന്ന് എൻവയോൺമെന്റ് സപ്പോർട്ട് ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടനയുടെ കോ ഓർഡിനേറ്റർ ലിയോ സാൾധന ആരോപിച്ചു. ടേബിൾ ടോപ്പ് റൺവേ നിർമ്മിക്കാൻ അനുമതി നൽകിയ ഡിജിസിഎ, എയർപോർട് അതോറിറ്റി, കേന്ദ്ര വ്യോമയാന മന്ത്രാലയം, കർണാടക സർക്കാർ എന്നിവരാണ് ദുരന്തത്തിന്റെ ഉത്തരവാദികളെന്നും ലിയോ ആരോപിച്ചിരുന്നു.
Content Highlights:No flight ops at Mluru airport in rain: Official
Related News
Comments