By
Admin
/
Sep 17, 2020 //
Editor's Pick /
ഫ്രഞ്ച് ലീഗിലെ കയ്യാങ്കളി; നെയ്മര്ക്ക് രണ്ടു മത്സര വിലക്ക്, ഗോണ്സാലസിനെതിരേ അന്വേഷണം
പാരിസ്: ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തിനിടെ മാഴ്സ താരം അൽവാരോ ഗോൺസാലസിന്റെ തലയ്ക്ക് പിന്നിൽ ഇടിച്ചതിന് പി.എസ്.ജി താരം നെയ്മർക്ക് രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്ക്. ബുധനാഴ്ച ലീഗ് 1 സംഘാടകർ തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം.
അതേസമയം അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന നെയ്മറുടെ ആരോപണം അന്വേഷിക്കുമെന്നും ലീഗ് 1 പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പി.എസ്.ജി - മാഴ്സ മത്സരത്തിന്റെ ഇൻജുറി ടൈമിലായിരുന്നു ഇരു ടീമിലെയും താരങ്ങൾ തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടിയത്. പി.എസ്.ജിയുടെ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ അഞ്ചു പേർക്കാണ് ചുവപ്പ് കാർഡ് ലഭിച്ചത്. 12 താരങ്ങൾക്ക് മഞ്ഞക്കാർഡും കിട്ടി.
നെയ്മറെക്കൂടാതെ പി.എസ്.ജിയിൽ ലെവിൻ കുർസാവ, ലിയാൻഡ്രോ പരദേസ് എന്നിവർക്കും മാഴ്സയിൽ ജോർദാൻ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവർക്കുമാണ് ചുവപ്പ് കാർഡ് കിട്ടിയത്. മത്സരത്തിൽ പി.എസ്.ജി ഒരൊറ്റ ഗോളിന് തോൽക്കുകയും ചെയ്തു.
പി.എസ്.ജി ഡിഫൻഡർ ലെവിൻ കുർസാവയെ ആറു മത്സരങ്ങളിൽ നിന്നാണ് വിലക്കിയിരിക്കുന്നത്. മാഴ്സ താരം ജോർദാൻ അമാവിക്ക് മൂന്നു മത്സര വിലക്കും ലഭിച്ചു.
മത്സരത്തിനിടയിലെ കയ്യാങ്കളിക്കു പിന്നാലെയാണ് അൽവാരോ ഗോൺസാലസിനെതിരേ ഗുരുതര ആരോപണവുമായി നെയ്മർ രംഗത്തെത്തിയത്. മത്സരത്തിനിടെ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. ഇതേ തുടർന്നാണ് ഗോൺസാലസിന്റെ തലയ്ക്ക് പിന്നിൽ താൻ ഇടിച്ചതെന്നും നെയ്മർ പറഞ്ഞിരുന്നു.
മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ നെയ്മർ ഗോൺസാലസിനെ തെറി വിളിച്ച്വീണ്ടും രംഗത്തെത്തി. ഗോൺസാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം എന്നു പറഞ്ഞ നെയ്മർ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴ്സ പ്രതിരോധ താരത്തെ അഭിസംബോധന ചെയ്തത്.
ഇതിനെതിരേ ഗോൺസാലസും രംഗത്തെത്തി. പരാജയം ഉൾക്കൊള്ളാൻ നെയ്മർക്ക് അറിയില്ലെന്നും ഗ്രൗണ്ടിൽ സംഭവിക്കുന്നത് ഗ്രൗണ്ടിൽ തീർക്കാൻ അറിയണമെന്നുമായിരുന്നു ഗോൺസാലസിന്റെ മറുപടി. നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും മാഴ്സ താരം നിഷേധിച്ചു.
Content Highlights: PSG Marseille brawl Neymar banned for two games LFP investigates racism allegations
Related News
Comments