By
Admin
/
Sep 29, 2020 //
Editor's Pick /
രോഗമുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതർക്കുള്ള പ്ലാസ്മ തെറാപ്പിക്കായി രോഗമുക്തരുടെ സഹകരണം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒക്ടോബർ ഒന്ന് മുതൽ കോട്ടയം ജില്ലയിൽ പ്രത്യേക ക്യാംപയിൻ ആരംഭിക്കും. പ്രതിദിനം അഞ്ച് പേരെ വീതം പങ്കെടുപ്പിച്ച് നൂറ് ദിവസം കൊണ്ട് 500 പേരുടെ പ്ലാസ്മ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്നവരുടെ ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി നടത്തിവരുന്നുണ്ട്. ഇതിനാവശ്യമായ പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിന് കോവിഡ് രോഗമുക്തരായവരുടെ സഹകരണം ആവശ്യമാണ്. ഇവർക്ക് പ്ലാസ്മദാനം ചെയ്തവർക്ക് നിലവിൽ ചികിത്സയിലുള്ളവരെ സഹായിക്കാനാവും.
രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് പ്ലാസ്മ തെറാപ്പിക്ക് ഉപയോഗിക്കുന്നത്. പതിനെട്ടിനും അമ്പത് വയസ്സിനുമിടയിൽ പ്രായമുള്ളവരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. സാധാരണ രക്തദാനത്തേക്കാൾ ലളിതമായ നടപടിയാണിത്. രോഗം ഭേദമായി രണ്ടാഴ്ചയെങ്കിലും കഴിഞ്ഞവർക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നൽകാം.
പ്ലാസ്മ ലഭിക്കാത്ത പ്രശ്നം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു, ഈ പ്രശ്നം പരിഹരിക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ ഓക്സിജൻ ലഭ്യത കോവിഡ് ചികിത്സയുള്ള എല്ലാ ആശുപത്രികളിലും ഉറപ്പാക്കേണ്ടതുണ്ട്. സർക്കാർ ആശുപത്രികൾക്കാവശ്യമായ ഓക്സിജൻ സൗജന്യമായി നൽകാമെന്നാണ് ബിപിസിഎൽ, പ്രോഡെയർ എയർ പ്രൊഡക്ട്സ് എന്നിവർ സംയുക്തമായി എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്.
ഇൻഡസ്ട്രിയൽ ഓക്സിജൻ മെഡിക്കൽ ഓക്സിജനായി രൂപാന്തരപ്പെടുത്തി സിലിണ്ടറുകളായോ ആശുപത്രി ടാങ്കുകളിലേക്കോ വിതരണം ചെയ്യും. 20 ലക്ഷം രൂപ വിലമതിക്കുന്ന 90 ടൺ ഓക്സിജനാണ് സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുക. ഇതിനായുള്ള സമ്മതപത്രം കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights:CM Pinarayi Vijayan appeal covid discharged people to donate Plasma
Related News
Comments