By
Admin
/
Sep 29, 2020 //
Editor's Pick /
കുവൈത്തിനെ ആധുനികതയിലേക്ക് നയിച്ച ഭരണാധികാരി
കുവൈത്ത് സിറ്റി: രാജ്യത്തെ അത്യാധുനിക യുഗത്തിലേക്ക് നയിക്കുകയായിരുന്നു അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ്. പ്രായോഗിക രാഷ്ട്രീയവും ദീർഘ വീക്ഷണവുമുള്ള കരുത്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നയതന്ത്ര രംഗത്തും സാമ്പത്തിക ആസൂത്രണ മേഖലയിലും വിശാലമായ കാഴ്ചപ്പാടും, നിശ്ചയദാർഢ്യത്തിന്റെ പ്രതീകവുമായിരുന്നു. കുവൈത്ത് ജനതയുടെ ശക്തമായ പിൻബലമുണ്ടായിരുന്നു അദ്ദേഹത്തിന്.
വികസനത്തിന്റെ പുതുയുഗ പിറവിക്കായി പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ശൈഖ് സബാഹ്.
അടിസ്ഥാന നയങ്ങളിൽ മാറ്റമില്ലാതെ കുവൈത്ത് സമൂഹത്തെ ആധുനിക വത്കരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്തിന്റെ പതിനഞ്ചാമത് അമീറായി ചുമതലയേറ്റു ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആധുനിക യുഗ പിറവിക്ക് ഐക്യം നിലനിർത്താനാണ് ജനങ്ങളെ ഓർമിപ്പിച്ചത്. തുടർന്ന് കുവൈത്ത് ചരിത്രത്തിന്റെ പുതിയ താളുകൾ മറിക്കുകയായിരുന്നു.
സാമ്പത്തിക മുന്നേറ്റത്തിലൂടെ രാജ്യ പുരോഗതി
സ്വപ്ന സാക്ഷാത്കാരത്തിനും അഖണ്ഡതക്കും പൂർവികരായ ഭരണാധികാരികൾ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് രാജ്യത്തെ സാമ്പത്തിക മുന്നേറ്റത്തിനും, സാമൂഹിക സാംസ്കാരിക വികസനത്തിനും, വിദ്യാഭ്യാസ ആരോഗ്യ പുരോഗതിക്കും, ജനാതിപത്യ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനും, ഊഷ്മളമായ അന്താരാഷ്ട്ര പങ്കാളിത്തവും, വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിർത്തുകയുമായിരിന്നു ഭരണാധികാരിയെന്ന നിലയിൽ െൈശഖ് സബാഹ്
സുശക്തമായ വിദേശ നയം
സ്വാതന്ത്ര കുവൈത്തിന്റ അധികാരം പങ്കിടുന്നതിന് 1957 ലാണ് ശൈഖ് സബാഹ് കടന്നു വരുന്നത്. നിരവധി സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്തു. വിദേശ കാര്യ മന്ത്രിയായി 40 വർഷക്കാലത്തെ മികച്ച വിദേശ നയം ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റി.
സമാധാനത്തിന്റെയും യുദ്ധ വിരുദ്ധ പ്രഖ്യാപനത്തിന്റെയും, അടിസ്ഥാന മനുഷ്യാവകാശങ്ങളെ ആദരിക്കുന്ന സാംസകാരിക സഹിഷ്ണുതയുള്ള രാജ്യമായി കുവൈത്തിനെ ഉയർത്തുന്നതിനും അദ്ദേഹത്തിന്റെ വിദേശ നയം സഹായിച്ചു.
1963 ൽ കുവൈത്ത് ആദ്യമായി യു എൻ പൊതുസഭയിൽ അംഗമായി, തുടർന്ന് നീണ്ട 40 വർഷം യു എൻ പൊതുസഭയിൽ ശൈഖ് സബാഹിന്റെ ശക്തമായ സാന്നിധ്യം നിലനിർത്തി.
അന്താരാഷ്ട്ര സമിതികളിൽ അംഗത്വം നേടുകയും ലോക ആരോഗ്യ സംഘടന, ലോക തൊഴിൽ സംഘടനയിലും, 1967 ൽ അന്താരാഷ്ട്ര സാമ്പത്തിക സമിതിയിലും, യൂ എൻ സാംസ്കാരിക സമിതികളിലും കുവൈത്ത് അംഗമായി.
2003 ൽ പ്രധാന മന്ത്രിയായതിനെ തുടർന്ന് 58-ാമത് യുഎൻ പൊതുസഭയിൽ ശൈഖ് സബാഹ് പ്രമേയം അവതരിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റി.
രാജ്യാന്തര ബഹുമതി
രാഷ്ട്രിയ സാമ്പത്തിക മേഖലകളിൽ പുരോഗതി കൈ വരിക്കുന്നതിന് കുവൈത്ത് പ്രധാന മന്ത്രിയെന്ന നിലയിൽ ശൈഖ് സബാഹ് വഹിച്ച പങ്ക് കണക്കിലെടുത്തു 2005 ജൂലൈയിൽ ജോർജ് വാഷിങ്ടൺ സർവകലാശാല ഹോണററി ഡോക്ടർ ഓഫ് ലാസ് ഡിഗ്രി നൽകി സബാഹിനെ ആദരിച്ചു.
വിദേശ നിക്ഷേപത്തിലൂടെ സാമ്പത്തിക മുന്നേറ്റം എന്ന ആശയത്തിലൂന്നി രാജ്യത്തെ വമ്പിച്ച പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ശൈഖ് സബാഹ്. വിദേശ നിക്ഷേപം ലക്ഷ്യമാക്കി സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് തുടക്കം കുറിച്ചു. വിദേശ ബാങ്കിംഗ് സ്ഥാപനങ്ങളുടെ ശാഖകൾ കുവൈത്തിൽ ആരംഭിച്ചു.
വെല്ലുവിളികളെ അതി ജീവിച്ചു സാമ്പത്തിക പുരോഗതി
നികുതി നിയമത്തിൽ ഭേദഗതി വരുത്തി വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിപ്പിക്കുന്നതിന് ഉന്നത സമിതിക്ക് രൂപം നൽകി. അന്താരാഷ്ട്ര കമ്പനികൾ എത്തിയതോടെ ഗൾഫ് മേഖലയിൽ കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് സൂചിക കുതിച്ചുയർന്നു.
രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികൾ നടപ്പിലാക്കി. വിദേശ സർവകലാശാലകളും കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു.
ജനാധിപത്യ മുന്നേറ്റം
രാജ്യത്തെ വനിതകൾ ദീർഘ കാലമായി ആവശ്യപ്പെടുന്ന വോട്ടവകാശവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിക്കുന്നതിന് പിന്നിൽ പ്രധാന ശക്തിയായി ശൈഖ് സബാഹ്. പലതവണ പാർലമെന്റിൽ അവതരിപ്പിച്ചു പരാജയപ്പെട്ട ബിൽ വീണ്ടും വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കുകയും 2005 ൽ കുവൈത്ത് ജനാധിപത്യ ചരിത്രം തിരുത്തിയെഴുതി. ചരിത്ര താളുകളിൽ വനിതകളുടെ വോട്ടവകാശം ഇടം തേടി.
ജനാതിപത്യ പരിഷ്കർത്താവ് എന്ന നിലയിൽ 2005 ൽ ആദ്യമായി കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി. കൂടാതെ ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിച്ചു. കുവൈത്ത് സർവകലാശാലയിലെ ഡോക്ടർ മാസുമാ അൽ മുബാറക്കിനെ ആസൂത്രണ മന്ത്രിയാക്കി തന്റെ മന്ത്രിസഭ വികസിപ്പിച്ചു അന്നത്തെ കുവൈത്ത് പ്രധാനമന്ത്രിയായിരുന്ന സബാഹ്. ജനാതിപത്യ പ്രക്രിയയിൽ അദ്ദേഹം വരുത്തിയ ഭരണ പരിഷ്കരമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം നൽകി
സ്വദേശികളുടെയും വിദേശികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും വിദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തയ്യാറായി. തൊഴിൽ അവസരങ്ങൾക്കനുസൃതമായി നിയമ പരമായ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനു തൊഴിൽ നിയമ ഭേദഗതി വരുത്തി. അന്താരാഷ്ട്ര തൊഴിൽ സംഘടനകളുടെ നിലവാരത്തിൽ പുതിയൊരു തൊഴിൽ സംസ്കാരത്തിന് രൂപം നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന പുതിയ തൊഴിൽ നിയമം അന്താരാഷ്ട്ര നിലവാരത്തിൽ രാജ്യത്ത് നടപ്പിലാക്കി.
പതിനഞ്ചാമത് അമീറായി ചുമതലയേറ്റു
കുവൈത്തിന്റ പതിമൂന്നാമത് അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ സബയുടെ നിര്യാണത്തെ തുടർന്ന് അമീർ പദവി കിരീടാവകാശിയും സാലെം താവഴിയിലെ ശൈഖ് സാദ് അൽ അബ്ദുള്ളയിലെത്തുകയും പതിനാലാമത് അമീറായി ശൈഖ് സാദിനെ മന്ത്രിസഭ നിയമിച്ചു. എന്നാൽ ശൈഖ് സാദിന്റെ അനാരോഗ്യ കാരണങ്ങളാൽ സ്ഥാന ത്യാഗം ചെയ്യുകയും കുവൈത്തിന്റെ പതിനഞ്ചാമത് അമീറായി ശൈഖ് സബാഹ് അധികാരത്തിലെത്തി.
കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കി
2006 ലാണ് കുവൈത്ത് അമീർ പദവിയിലെത്തിയ ശേക്ഷം ഇന്ത്യയിൽ ഒരാഴ്ച നീണ്ട സന്ദർശനം നടത്തിയത്. ഇന്ത്യൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്നതിനും, ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും സാധ്യതകൾ തെളിഞ്ഞു. വ്യാപാര വാണിജ്യ സാമ്പത്തിക മേഖലകളിൽ കുവൈത്ത് ഇന്ത്യ സഹകരണം കൂടുതൽ ശക്തമായി.
തൊഴിൽ റിക്രൂട്ടിങ് സംബന്ധിച്ചു ഇരു രാജ്യങ്ങളും പരസ്പരം ഒപ്പു വച്ച ധാരണ പത്രം ഉൾപ്പെടയുള്ള സുപ്രധാന കരാറുകളുടെ തുടക്കത്തിന് അമീറിന്റെ ഇന്ത്യ സന്ദർശനം ഇടയാക്കി. തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉന്നത തല പ്രധിനിധി സംഘങ്ങൾ സന്ദർശനം നടത്തി പുതിയ നിരവധി പദ്ധതികൾക്കു തുടക്കം കുറിച്ചു.
കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തിയാർജിച്ചു വിദേശ ജനസംഖ്യയിൽ ഇന്ത്യ മുൻ പന്തിയിലെത്തി. ഇന്ത്യൻ സമൂഹത്തോടും ഇന്ത്യയോടും പ്രത്യേക പരിഗണന നൽകിയ ഭരണാധികാരിയായിരുന്നു അമീർ ശൈഖ് സബാഹ്. കുവൈത്ത് ഇന്ത്യ ബന്ധം പൂർവാധികം ശക്തമാവുകയും ഇന്ത്യക്കാർ ശക്തമായ സാന്നിധ്യമായി 10 ലക്ഷം കവിഞ്ഞു.
Related News
Comments