By
Admin
/
Oct 01, 2020 //
Editor's Pick /
9 ഇരകളും മരിക്കാന്‍ 'സമ്മതം' നല്കി; 'ട്വിറ്റര്‍ കില്ലറി'ന് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അഭിഭാഷകര്‍
ടോക്കിയോ: ട്വിറ്റർ കില്ലർ എന്ന താകാഹിറോ ഷിറൈസി കോടതിയിൽ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകത്തിന് മുമ്പ് ഇരകളുടെ അനുമതി നേടിയിരുന്നതായി ഷിറൈഷിയുടെ അഭിഭാഷകരുടെ വാദം. സാമൂഹികമാധ്യമമായ ട്വിറ്ററിൽ ആത്മഹത്യാചിന്തകൾ പങ്ക് വെച്ചതിലൂടെ മരിക്കാനുള്ള സമ്മതം ഇരകൾ പ്രകടിപ്പിച്ചതിനാൽ ഒമ്പത് പേരെ കൊല ചെയ്ത ഷിറൈഷിയുടെ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് അഭിഭാഷകർ വാദിച്ചു. കൊലപാതകത്തിന് ജപ്പാനിലെ പരമാവധി ശിക്ഷയായ വധശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
എട്ട് യുവതികളുൾപ്പെടെ ഒമ്പത് പേരെ കൊന്ന കുറ്റത്തിന് 2017 ഒക്ടോബറിലാണ് ഷിറൈഷി പോലീസ് പിടിയിലായത്. 2017 ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലായിരുന്നു ഇരുപത്തൊമ്പതുകാരനായ ഷിറൈഷി കൊലകൾ നടത്തിയത്. യുവതികൾ കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായി ബലാൽസംഗത്തിനിരയാവുകയും ചെയ്തിരുന്നു. കൊലയ്ക്ക് ശേഷം ശരീരം കഷണങ്ങളാക്കി കൂളറുകളിലും ടൂൾ ബോക്സുകളിലുമായാണ് ഇയാൾ സൂക്ഷിച്ചിരുന്നത്.
ഐകോ തമൂറ എന്ന ഇരുപത്തിമൂന്നുകാരിയുടെ തിരോധനത്തെ തുടർന്നാണ് ഷിറൈഷി പോലീസിന്റെ നിരീക്ഷണവലയത്തിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമായിലെ ഇയാളുടെ വീട്ടിൽ നിന്ന് ലഭിച്ച തെളിവുകളുടേയും അയൽവാസികളുടെ മൊഴിയുടേയും അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. 2018 സെപ്റ്റംബറിൽ ഇയാൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2020 സെപ്റ്റംബർ 30 ന് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തിയെങ്കിലും അഭിഭാഷകർ ശിക്ഷയിളവിനായി വാദിച്ചു.
ട്വിറ്ററിലൂടെ ആത്മഹത്യാക്കുറിപ്പുകൾ പോസ്റ്റ് ചെയ്തവരെ ലക്ഷ്യമാക്കിയായിരുന്നു ഷിറൈഷിയുടെ നീക്കം. ട്വിറ്ററിലെ വ്യാജ അക്കൗണ്ടിലൂടെ ആദ്യം ഇരകൾക്ക് സന്ദേശമയയ്ക്കും. മരിക്കാൻ സഹായിക്കാമെന്നും അതിനായി തന്റെ വീട്ടിലെത്തണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. അത്തരത്തിൽ തേടിയെത്തുന്നവർക്ക് ഉറക്കഗുളികയോ മദ്യമോ നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു കൊലപാതകം. കൊല ചെയ്യപ്പെട്ട യുവതികൾ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
കൊലപാതകങ്ങൾക്ക് കുറച്ചുകാലം മുമ്പ് ഷിറൈഷി അസ്വസ്ഥനായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇയാൾ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കൊല ചെയ്യാനുള്ള മാർഗങ്ങളെ കുറിച്ചും ശരീരം കഷണങ്ങളാക്കുന്നതിനെ കുറിച്ചും ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആയുധങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ട്വിറ്റർ കില്ലർ ആ കാലത്ത് രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭയവും രോഷവും ജനിപ്പിച്ചിരുന്നു.
Content Highlights: Twitter Killer In Japan Killed 9 People With Consent His Lawyers Say
Related News
Comments