By
Admin
/
Oct 22, 2020 //
Editor's Pick /
തകര്ത്തടിച്ച് മനീഷ് പാണ്ഡെ, രാജസ്ഥാനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ഹൈദരാബാദ്
ദുബായ്: മനീഷ് പാണ്ഡെയുടെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് എട്ടുവിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.
രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൺറൈസേഴ്സിനായി മനീഷ് പാണ്ഡെയും വിജയ് ശങ്കറും 140 റൺസിന്റെ മികച്ച കൂട്ടുകെട്ടിലൂടെ വിജയം സമ്മാനിക്കുകയായിരുന്നു. പാണ്ഡെ 47 പന്തുകളിൽ നിന്നും 83 ഉം വിജയ് ശങ്കർ 51 പന്തുകളിൽ നിന്നും 52 ഉം റൺസ് നേടി പുറത്താവാതെ നിന്നു. 11 പന്തുകൾ ബാക്കിനിൽക്കെയാണ് സൺറൈസേഴ്സിന്റെ വിജയം.
രാജസ്ഥാൻ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 36 റൺസെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. റോബിൻ ഉത്തപ്പ ആക്രമിച്ച് കളിച്ചപ്പോൾ സ്റ്റോക്സ് സിംഗിളുകളെടുത്ത് ഉത്തപ്പയ്ക്ക് കളിക്കാനുള്ള അവസരം നൽകി. പിന്നാലെ സ്റ്റോക്സ് ആക്രമിക്കാൻ തുടങ്ങി. എന്നാൽ ഇതിനിടെ അനാവാശ്യ റണ്ണിന് ശ്രമിച്ച് ഉത്തപ്പ റൺ ഔട്ടായി. ഹോൾഡറാണ് ഉത്തപ്പയെ പുറത്താക്കിയത്. 19 റൺസാണ് താരം നേടിയത്. ആദ്യ വിക്കറ്റിൽ 30 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
ഉത്തപ്പയ്ക്ക് ശേഷം ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ അനായാസേന ബാറ്റ് ചെയ്യാൻ തുടങ്ങി. സ്റ്റോക്സിനൊപ്പം പവർപ്ലേയിൽ 47 റൺസ് നേടി. പിന്നാലെ ഇരുവരും ചേർന്ന് സ്കോർ ബോർഡ് 50 കടത്തി. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താതിരുന്ന സഞ്ജുവിന് ഈ മത്സരം നിർണായകമാണ്. റാഷിദ് ഖാൻ എറിഞ്ഞ എട്ടാം ഓവറിൽ സ്റ്റോക്സിനെ പുറത്താക്കാൻ കിട്ടിയ അവസരം വിജയ് ശങ്കർ വിട്ടുകളഞ്ഞു.
തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ സഞ്ജു വളരെ ശ്രദ്ധിച്ചാണ് കളിച്ചത്. സ്റ്റോക്സിന് വലിയ ഷോട്ടുകൾ കളിക്കാനായില്ല. ഇരുവരും ചേർന്ന് 48 പന്തുകളിൽ 50 റൺസ് കൂട്ടുകെട്ട് നേടി. പിന്നാലെ സഞ്ജുവിനെ പുറത്താക്കി ഹോൾഡർ കളി സൺറൈസേഴ്സിന് അനുകൂലമാക്കി. 36 റൺസാണ് താരം നേടിയത്. സഞ്ജുവിന് പിന്നാലെ 30 റൺസെടുത്ത സ്റ്റോക്സിനെ റാഷിദ് ഖാൻ മടക്കിയതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി.
പിന്നീട് ഒത്തുചേർന്ന ബട്ലറും സ്മിത്തും ചേർന്ന് സ്കോർ 100 കടത്തി. എന്നാൽ ഫോമിലേക്കുയരാതിരുന്ന ബട്ലർ 9 റൺസ് മാത്രമെടുത്ത് വിജയ് ശങ്കറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെയെത്തിയ റിയൻ പരാഗ് ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ സ്കോർ 130 കടന്നു. എന്നാൽ ക്യാപ്റ്റൻ സറ്റീവ് സ്മിത്തിന് വലിയ ഷോട്ടുകൾ കളിക്കാനായില്ല. ഒടുവിൽ 19 റൺസെടുത്ത് സ്മിത്ത് ഹോൾഡറിന് വിക്കറ്റ് നൽകി മടങ്ങി. ആ ഓവറിൽ തന്നെ റിയൻ പരാഗിനെയും മടക്കി ഹോൾഡർ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ആർച്ചറാണ് സ്കോർ 150 കടത്തിയത്.
സൺറൈസേഴ്സിന് വേണ്ടി ഹോൾഡർ മൂന്നുവിക്കറ്റുകൾ നേടി തിരിച്ചുവരവ് ആഘോഷിച്ചപ്പോൾ റാഷിദ് ഖാൻ, വിജയ് ശങ്കർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ വാർണറെ മടക്കി ജോഫ്ര ആർച്ചർ സ്വപ്നതുല്യമായ തുടക്കം രാജസ്ഥാന് നൽകി. നാല് റൺസെടുത്ത വാർണറുടെ ഷോട്ട് മികച്ച ഒരു ഡൈവിലൂടെ സ്റ്റോക്സ് കൈയ്യിലൊതുക്കി.
മൂന്നാം ഓവറിൽ ഒരു തകർപ്പൻ ബോളിലൂടെ ബെയർസ്റ്റോയുടെ കുറ്റി തെറുപ്പിച്ച് ആർച്ചർ വീണ്ടും കൊടുങ്കാറ്റായി മാറി. 10 റൺസ് മാത്രമാണ് ബെയർസ്റ്റോയ്ക്ക് എടുക്കാനായത്. ഓപ്പണർമാർ ഇരുവരും പുറത്തായതോടെ സൺറൈസേഴ്സ് വലിയ തകർച്ച നേരിട്ടു.
എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ മികച്ച ഷോട്ടുകളുമായി റൺറേറ്റ് ഉയർത്തി. അദ്ദേഹം മോശം പന്തുകൾ തെരഞ്ഞുപിടിച്ച് ബൗണ്ടറി കടത്തി. ആക്രമിച്ച് കളിച്ച പാണ്ഡെയുടെ കരുത്തിൽ സൺറൈസേഴ്സ് പവർപ്ലേയിൽ 58 റൺസെടുത്തു. തുടക്കത്തിൽ നേരിട്ട തകർച്ചയിൽ നിന്നും മനീഷ് പാണ്ഡെ ടീമിനെ രക്ഷിക്കുകയായിരുന്നു. നാലാമനായി വിജയ് ശങ്കറാണ് ക്രീസിലെത്തിയത്. അദ്ദേഹം സിംഗിളുകളെടുത്ത് പാണ്ഡെയ്ക്ക് അവസരമൊരുക്കി. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ 28 പന്തുകളിൽ നിന്നും പാണ്ഡെ അർധസെഞ്ചുറിയും നേടി.
മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും കൂട്ടുകെട്ട് കളിയിൽ നിർണായകമായി. ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. പതിയെ വിജയ് ശങ്കറും മികച്ച ഫോമിലേക്കുയർന്നതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇവരുടെ കൂട്ടുകെട്ട് തകർക്കാൻ സ്റ്റീവ് സ്മിത്തിന് സാധിച്ചില്ല. പാണ്ഡെയും ശങ്കറും ചേർന്ന് വൈകാതെ സെഞ്ചുറി കൂട്ടുകെട്ടും പണിതുയർത്തി. ഇതോടെ രാജസ്ഥാന്റെ വിജയപ്രതീക്ഷകൾ അവസാനിച്ചു. വിജയ് ശങ്കർ അർധസെഞ്ചുറി നേടി ടീമിന്റെ വിജയറണ്ണും കുറിച്ചു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Rajasthan Royals vs Sunrisers Hyderabad in a must win game
Related News
Comments