By
Admin
/
Dec 03, 2020 //
Editor's Pick /
മൃതദേഹം കട്ടിലില്‍, കഴുത്തില്‍പിടിച്ച് പുറത്താക്കി; യുവതിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം
ആമ്പല്ലൂർ(എറണാകുളം): സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ കാരണക്കാരായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് യുവതിയുടെ കുടുംബം. കഴിഞ്ഞ ശനിയാഴ്ചയാണ് ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകൾ സൂര്യ സുഹൃത്ത് അശോകന്റെ വീട്ടിലെത്തിയ ശേഷം മരിച്ചത്.
രാവിലെ പത്തേകാലോടെ വീട്ടിൽനിന്നു പോയ മകളെ വിളിച്ചുകൊണ്ടു പോകണമെന്നു പറഞ്ഞ് പതിനൊന്നോടെ അശോകൻ ഫോൺ ചെയ്തതായി സൂര്യയുടെ അച്ഛൻ സുകുമാരൻ പറയുന്നു. വിളിച്ചയുടൻ രണ്ട് ബന്ധുക്കളെയും കൂട്ടി എത്തിയപ്പോൾ സൂര്യ ഒന്നാം നിലയിലുള്ള കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്. അതേസമയം ഫാനിൽ ഷാൾ കെട്ടി തൂങ്ങി മരിച്ചെന്നാണ് അശോകന്റെ വീട്ടുകാരുടെ മൊഴി. മകൾ ഒരു കാരണവശാലും തൂങ്ങിമരിക്കില്ലെന്നു പറഞ്ഞപ്പോൾ അശോകനും പിതാവ് അംബുജാക്ഷനും ചേർന്ന് കഴുത്തിൽ പിടിച്ചുതള്ളി തന്നെ വീട്ടിൽനിന്നു പുറത്താക്കിയെന്നും സുകുമാരൻ പറയുന്നു.
ആദ്യം മുറിയിലെ കംപ്യൂട്ടറും കസേരയും മറ്റും അലങ്കോലപ്പെട്ടാണ് കിടന്നിരുന്നത്. പിന്നീട് ചെല്ലുമ്പോൾ എല്ലാം കൃത്യ സ്ഥാനത്തുണ്ടായിരുന്നു. എം.സി.എ. ബിരുദവും ജോലിയുമുണ്ടായിരുന്ന മകൾക്ക് അസുഖങ്ങളോ മാനസിക വൈഷമ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നം അച്ഛൻ പറയുന്നു.
സൂര്യ എന്തിനാണ് അശോകന്റെ വീട്ടിൽ ചെന്നതെന്നും അവിടെ ആരെല്ലാമുണ്ടായിരുന്നുവെന്നും അന്വേഷിക്കണം. മൃതദേഹം എങ്ങനെ കട്ടിലിൽ സാധാരണ പോലെ വന്നുവെന്നതിലും സുകുമാരൻ ദുരൂഹത ആരോപിക്കുന്നു.
ആ വീട്ടിൽത്തന്നെ വാഹനമുണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല. സൂര്യ ആത്മഹത്യ ചെയ്തതാണെങ്കിൽ അതിനുള്ള പ്രേരണ നൽകിയതിന് അശോകനെതിരേ കേസെടുക്കാത്തതെന്താണെന്നും സൂര്യയുടെ അച്ഛൻ ചോദിക്കുന്നു.
സൂര്യ അശോകന്റെ വീട്ടിലേയ്ക്കു വരുന്നതും മുറിയിൽ കയറി വാതിലടയ്ക്കുന്നതും കണ്ടവരുണ്ടെന്നും ആത്മഹത്യാ പ്രേരണയുണ്ടെങ്കിൽ സൈബർ സെല്ലിനു കൈമാറിയ ഫോണിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുളന്തുരുത്തി സി.ഐ. അറിയിച്ചു.
Content Highlights:woman found dead at friends home in amballur eranakulam allegations by family
Related News
Comments