By
Admin
/
Jan 18, 2021 //
Editor's Pick /
അഞ്ച് വര്ഷം കൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 70 ശതമാനം വര്ധിച്ചു- സിഎജി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 70 ശതമാനം വർധിച്ചെന്ന് സിഎജി റിപ്പോർട്ട്. 2014-15 സാമ്പത്തിക വർഷത്തിൽ 1,44,947 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആകെ ബാധ്യതയെങ്കിൽ 2018-19 വർഷമായപ്പോഴേക്കും അത് 2,41,615 കോടിയായി ഉയർന്നു. സഞ്ചിത നിധിയിലെ ബാധ്യതകളും പൊതു കണക്കിലെ ബാധ്യതകളും ഉൾപ്പെട്ടതാണ് സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത.
സഞ്ചിത നിധിയിലെ ബാധ്യത 1,58,235 കോടിയാണ്. ഇതിൽ വിപണി വായ്പ 1,29,719 കോടി രൂപയാണ്. കേന്ദ്രത്തിൽ നിന്നുള്ള കടം 7,243 കോടിയും, മറ്റ് വായ്പകളുടെ കണക്കിൽ 21,273 കോടിയുമാണ്. മറ്റ് ബാധ്യതകളിൽ പൊതുകണക്കിലെ ബാധ്യതയെന്നത് 83,380 കോടിയാണ്. ലഘുനിക്ഷേപങ്ങൾ, പിഎഫ്, പലിശയുള്ള വായ്പകൾ, പലിശരഹിത ബാധ്യതകൾ എന്നിവയാണ് പൊതുകണക്കിൽ ഉൾപ്പെടുന്നത്.
അതേസമയം ദുരന്ത നിവാരണത്താനായി തയ്യാറാക്കിയിട്ടുള്ള സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ മിച്ചമായി കിട്ടിയ തുക കേന്ദ്ര നിർദ്ദേശങ്ങൾ അനുസരിച്ച് ഫണ്ടിന്റെ പരിപാലനത്തിനായി നിക്ഷേപിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
2019 മാർച്ച് 31-ന് ദുരന്ത നിവാരണ നടപടികളുടെ ചിലവുകൾ കഴിഞ്ഞ് 1,113.98 കോടി മിച്ചമുണ്ടായിരുന്നു. ഇങ്ങനെ മിച്ചം വരുന്ന തുകസർക്കാരിന്റെസെക്യൂരിറ്റികൾ, ട്രഷറി ബില്ലുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ എന്നിവയിൽ നിക്ഷേപിക്കണമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. റിപ്പോർട്ട് തയ്യാറാക്കുന്ന വേളയിലും എസ്ഡിആർഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി കേന്ദ്രനിർദേശപ്രകാരം നിക്ഷേപം നടത്തിയിട്ടില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
Content Highlights:cag report says kerala economic liability increased in last five years
Related News
Comments