By
Admin
/
Jan 22, 2021 //
Editor's Pick /
സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്ഫറന്സിലൂടെ സംസാരിക്കാം- സുപ്രീംകോടതി
ന്യൂഡൽഹി: യുഎപിഎ കേസിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ അനുവദിക്കാമെന്ന് സുപ്രീം കോടതി. നിരപരാധിത്വം തെളിയിക്കാൻ നുണപരിശോധന ഉൾപ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാൻ സിദ്ദിഖ് കാപ്പൻ തയ്യാറാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെ തുടർന്നാണ് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്. 90 വയസ്സുള്ള കാപ്പന്റെ അമ്മയെ മകനുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ അനുവദിക്കണമെന്ന് യൂണിയന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽതുഷാർ മേത്ത എതിർത്തില്ല. ജയിൽ ചട്ടപ്രകാരം വീഡിയോകോൺഫറൻസിന് അനുവദിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചതായി കബിൽ സിബൽ വ്യക്തമാക്കി.
ഇന്ന് മറ്റൊരു കേസിൽ ഹാജരാകേണ്ടതിനാൽ തിങ്കളഴ്ചത്തേക്ക് ഹർജി മാറ്റണമെന്ന സോളിസിറ്റർ ജനറലിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. നാർകോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, നുണ പരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാൻ തയ്യാറാണെന്ന് കോടതിയെ അറിയിക്കാൻ കേരള പത്രപ്രവർത്തക യൂണിയന്റെ അഭിഭാഷകനായ വിൽസ് മാത്യുവിനെ സിദ്ദിഖ് കാപ്പൻ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം യൂണിയന്റെ ഡൽഹി ഘടകം പ്രസിഡന്റ് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ ആരോപിക്കുന്നതുപോലെ കേരള പത്രപ്രവർത്തക യൂണിയനെതിരെ ഒരു വിജിലൻസ് അന്വേഷണവും നടക്കുന്നില്ലെന്നും കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
content highlights:Siddique Kappan can talk to Mom via Video conference, says Court
Related News
Comments