By
Admin
/
Jan 22, 2021 //
Editor's Pick /
പരിശോധനയ്ക്കെന്ന വ്യാജേന സ്വര്‍ണവ്യാപാരിയുടെ പണവും സ്വര്‍ണവും കൊള്ളയടിച്ചു; 4 പോലീസുകാര്‍ പിടിയില്‍
ലക്നൗ: ആഭരണവ്യാപാരിയിൽനിന്ന് ലക്ഷങ്ങളുടെ സ്വർണവും പണവും കൊള്ളയടിച്ച നാല് പോലീസുകാർ പിടിയിൽ. ബുധനാഴ്ച ഉത്തർപ്രദേശിലെ ഖൊരക്പുരിലാണ് സംഭവം. പരിശോധനയ്ക്ക് എന്ന വ്യാജേന ദേശീയപാതയിൽ വാഹനം തടഞ്ഞ് വ്യാപാരിയെ എസ്.ഐ ഉൾപ്പെടെയുള്ള സംഘം കൊള്ളയടിക്കുകയായിരുന്നു.
ബസ്തി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ധർമേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് വ്യാപാരിയെ കൊള്ളയടിച്ചത്. ഇതേ പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാരുംഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഇവരെ സഹായിച്ച മറ്റു രണ്ടുപേരും അറസ്റ്റിലായിട്ടുണ്ടെന്ന് ഖൊരക്പുർ പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഖൊരക്പുരിൽനിന്ന് ലക്നൗവിലേയ്ക്ക് വരികയായിരുന്ന ബസിൽ സഞ്ചരിക്കുകയായിരുന്നു ആഭരണ വ്യാപാരിയും സഹായിയും. ഹൈവേയിൽ വെച്ച് നാലു പോലീസുകാർചേർന്ന് വാഹനം തടഞ്ഞു. പരിശോധനയ്ക്ക് എന്ന വ്യാജേന ആഭരണ വ്യാപിരിയെ ബസിൽനിന്നിറക്കി സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ഇദ്ദേഹത്തിന്റെ കൈയ്യിലുള്ള സ്വർണവും പണവും കൊള്ളയടിക്കുകയായിരുന്നു.
വ്യാപാരിയുടെ കൈയ്യിലുണ്ടായിരുന്ന 19 ലക്ഷം രൂപയും 16 ലക്ഷം വിലവരുന്ന സ്വർണവുമാണ് പോലീസുകാർ തട്ടിയെടുത്തത്. വ്യാപാരിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് പോലീസുകാർക്ക് വിവരങ്ങൾ നൽകിയ രണ്ടുപേരെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. തട്ടിയെടുത്ത പണവും ആഭരണങ്ങളും പ്രതികളിൽനിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസവും മറ്റൊരു ആഭരണ വ്യാപാരിയെ സമാനമായ രീതിയിൽ കൊള്ളയടിച്ചതായി ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നാലു പോലീസുകാരെയും ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഖൊരക്പുർ പോലീസ് വ്യക്തമാക്കി.
Content Highlights:Sub-inspector, 2 constables among 6 arrested for looting Jeweller
Related News
Comments