News

Get the latest news here

മക്കളുടെ മൃതദേഹത്തിനരികെ പാട്ടുപാടിയും നൃത്തംചെയ്തും അമ്മ,അന്തംവിട്ട് പോലീസ്; മറ്റാര്‍ക്കും പങ്കില്ല

തിരുപ്പതി: പുനർജനിക്കുമെന്ന വിശ്വാസത്തിൽ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ രണ്ട് യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്. കൊലപാതകത്തിൽ മൂന്നാമതൊരാൾക്ക് പങ്കില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും അന്ധവിശ്വാസത്തിന്റെ പേരിലാണ് ദമ്പതിമാർ മക്കളെ കൊലപ്പെടുത്തിയതെന്നും ചിറ്റൂർ എസ്.പി. സെന്തിൽകുമാർ പ്രതികരിച്ചു.

ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണ്. കൊലപാതകവിവരം അറിഞ്ഞതോടെ വളരെ സൂക്ഷ്മതയോടെയാണ് പോലീസ് കേസിൽ ഇടപെട്ടത്. മദനപ്പള്ളി സി.ഐ. ശ്രീനിവാസുലു, എസ്.ഐ.മാരായ ദിലീപ്കുമാർ, രമാദേവി എന്നിവർ കൃത്യമായ നടപടികൾ സ്വീകരിച്ചു. ദമ്പതിമാരെ അവരുടെ മനോനില സാധാരണനിലയിലാകുന്നത് വരെ പോലീസ് കാത്തിരുന്നു. അതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത്തരമൊരു കേസ് സസൂക്ഷ്മമായി കൈകാര്യം ചെയ്തതിലും ആത്മാഹുതിക്ക് പദ്ധതിയിട്ടിരുന്ന ദമ്പതിമാരെ രക്ഷിച്ചതിലും അവർക്ക് ചികിത്സ ഉറപ്പുവരുത്തിയതിനും പോലീസിനെ അഭിനന്ദിക്കുന്നു- ചിറ്റൂർ എസ്.പി. പറഞ്ഞു.

Read Also:ദുരൂഹമായി ആ പോസ്റ്റുകൾ, പൂജയ്ക്കായി മക്കളും തയ്യാറായി? പുനർജനിക്കുമെന്ന വിശ്വാസത്തിൽ ദാരുണകൊല.....

അതേസമയം, അറസ്റ്റിലായ പുരുഷോത്തം നായിഡുവിനെയും പദ്മജയെയും കോടതിയിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പതി എസ്.വി.ആർ.ആർ. ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിലാണ് ഇരുവർക്കും ചികിത്സ നൽകുന്നത്. പുരുഷോത്തം നായിഡു നിലവിൽ സാധാരണനിലയിലാണ് സംസാരിക്കുന്നതെങ്കിലും പദ്മജ പലപ്പോഴും പരസ്പരവിരുദ്ധമായി പെരുമാറുന്നുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

നേരത്തെ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച പദ്മജ, താൻ ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണ വൈറസിന് ജന്മം നൽകിയതെന്നും പറഞ്ഞിരുന്നു. ഒടുവിൽ ഭർത്താവും ആരോഗ്യപ്രവർത്തകരും ഏറെനേരം അഭ്യർഥിച്ചതിന് ശേഷമാണ് ഇവർ പരിശോധനയ്ക്ക് തയ്യാറായത്.

Read Also:ഇളയമകളെ കൊന്നത് മൂത്ത മകൾ, പിന്നെ അവൾ കൊല്ലാൻ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയിൽ.....

അതിനിടെ, കൊലപാതകം നടന്നദിവസം ഇവരുടെ വീട്ടിൽ അപൂർവമായ പലകാഴ്ചകൾക്കുമാണ് പോലീസ് ഉദ്യോഗസ്ഥർ സാക്ഷികളായത്. പുരുഷോത്തം നായിഡുവിന്റെ സഹപ്രവർത്തകൻ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് ദമ്പതിമാരുടെ വീട്ടിലെത്തിയത്. ഗൃഹനാഥൻ മാത്രമാണ് ആദ്യം വീട്ടിൽനിന്ന് പുറത്തുവന്നത്. പിന്നീട് പോലീസ് വീടിനകത്ത് കയറിയപ്പോൾ മക്കളുടെ മൃതദേഹത്തിനരികെ ഉറക്കെ പാട്ടുപാടി നൃത്തംചെയ്യുന്ന അമ്മയെയാണ് കണ്ടത്. മൃതദേഹം സൂക്ഷിച്ചിരുന്ന മുറിയിൽ പോലീസ് പ്രവേശിക്കാനൊരുങ്ങിയപ്പോൾ ഇവർ തടയാൻശ്രമിച്ചു. നഗ്നമായനിലയിൽ കിടക്കുന്ന മൃതദേഹം പോലീസ് കാണാൻ പാടില്ലെന്നും തിങ്കളാഴ്ച വരെ മൃതദേഹം കൊണ്ടുപോകരുതെന്നുമായിരുന്നു പദ്മജ പറഞ്ഞത്. തിങ്കളാഴ്ച വരെ സമയം നൽകിയാൽ മക്കൾ പുനർജനിക്കുമെന്നും ആവർത്തിച്ചുപറഞ്ഞു. എന്നാൽ ഇവരെ വളരെ തന്ത്രപൂർവം അനുനയിപ്പിച്ചാണ് പോലീസ് മുറിക്കകത്ത് കടന്നത്. പോലീസുകാർ വീട്ടിലും പരിസരത്തും ഷൂ ധരിച്ച് കയറിയതും പദ്മജയെ പ്രകോപിപ്പിച്ചിരുന്നു. വീട്ടിലെ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിക്കരുതെന്നുമായിരുന്നു ഇവർ പറഞ്ഞത്. ദമ്പതിമാരെ ഏറെനേരം പണിപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Read Also:ചിറ്റൂർ ഇരട്ടക്കൊല: കൊറോണ വൈറസിന് ജന്മം നൽകിയത് താനാണെന്ന് അമ്മ, കോവിഡ് ടെസ്റ്റിന് വിസമ്മതിച്ചു....

പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് രണ്ട് പെൺമക്കളെയും പുരുഷോത്തം നായിഡുവും പദ്മജയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലിൽ പി.ജി. വിദ്യാർഥിയായ ആലേഖ്യ(27) സംഗീത വിദ്യാർഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. രസതന്ത്രത്തിൽ പി.എച്ച്.ഡി നേടിയ പുരുഷോത്തം നായിഡു സർക്കാർ കോളേജിൽ വൈസ് പ്രിൻസിപ്പലാണ്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയായ പദ്മജ ഐ.ഐ.ടി. പ്രവേശനപരീക്ഷ പരിശീലനസ്ഥാപനത്തിൽ അധ്യാപികയായിരുന്നു. ഉന്നതവിദ്യാഭ്യാസമുള്ള കുടുംബം ഇത്തരത്തിൽ അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

Content Highlights:chittoor double murder case police confirms no involment of others
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.