By
Admin
/
Feb 07, 2021 //
Editor's Pick /
ശബരിമല: വിശ്വാസികള്ക്കൊപ്പമാണോ അല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - ചെന്നിത്തല
മലപ്പുറം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒളിച്ചുകളി അവസാനിപ്പിക്കണം. അഴകൊഴമ്പൻ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ചുവച്ച് നിലപാട് വ്യക്തമാക്കാൻ മുഖമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി വന്നപ്പോൾ ബന്ധപ്പെട്ടവരുമായി അത് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അന്നത് ചെയ്യാതെ ഇപ്പോൾ റിവ്യു പെറ്റീഷനിൽ വിധി വന്നാൽ ചർച്ച ചെയ്യാമെന്ന് പറയുന്നത് വിശ്വാസ സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ്.
ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് തെറ്റിപ്പോയെന്ന് പരസ്യമായി പറഞ്ഞ് മാപ്പ് ചോദിക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടറി വിജയ രാഘവൻ തയ്യാറാണോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കരട് ബില്ലിൽ യു.ഡി.എഫിൽ കൂട്ടായ ചർച്ചക്ക് ശേഷം അന്തിമ തിരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ആരുമറിയാതെ ഏഴ് പേരെ നിയമിക്കാനുള്ള തിരുമാനം ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തിൽ വന്നപ്പോൾ ആദ്യം 25 പേഴ്സണൽ സ്റ്റാഫോ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോൾ അത് മുപ്പത്തേഴാക്കി. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏഴ് പേഴ്സണൽ സ്റ്റാഫിനെക്കൂടെ നിയമിച്ചത്.
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രമാർക്കും മുപ്പത് പേർ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് മാത്രം 37 പേർ എന്നത് തികഞ്ഞ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. താൽക്കാലിക നിയമനങ്ങൾ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം വരും. ഇതെല്ലാം നാട്ടിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മാണി സി.കാപ്പൻ നിലപാട് വ്യക്തമാക്കിയ ശേഷമെ യു.ഡി.എഫ്. തിരുമാനമാനം ഉണ്ടാകുകയുഴള്ളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഘടകക്ഷിയുടെ അഖിലേന്ത്യ സെക്രട്ടറി മുഖ്യമന്ത്രിയെ കാണാൻ മൂന്ന് തവണ സമയം ചോദിച്ചിട്ട് നൽകാതിരുന്നത് ഘടകക്ഷികളോടുള്ള സി.പി.എമ്മിന്റെ നയമാണ് വ്യക്തമാക്കുന്നത്. ഇതാണ് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Content Highlights: Ramesh Chennithala hits back at Kerala CM Pinarayi Vijayan
Related News
Comments