News

Get the latest news here

അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ സിബിഐ ചോദ്യം ചെയ്യുന്നതിനു തൊട്ടുമുമ്പ് വീട് സന്ദർശിച്ച് മമത

കൊൽക്കത്ത: മരുമകനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ സിബിഐ ചോദ്യംചെയ്യുന്നതിനു തൊട്ടുമുൻപായി അവരുടെ വീട് സന്ദർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഭിഷേകിന്റെ ഭാര്യ രുജിരയെ കൽക്കരി ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്യുന്നതിന് മുൻപാണ് മമത അഭിഷേകിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്.

മുൻകൂട്ടി നിശ്ചയിക്കാതെയായിരുന്ന മമതയുടെ സന്ദർശനം. രുജിരയെ ഇന്ന് സിബിഐ ചോദ്യംചെയ്യുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഇതിൽ മരുമകനും കുടുംബത്തിനുമുള്ള തന്റെ പിന്തുണ അറിയിക്കുന്നതിനായാണ് മമത ചൊവ്വാഴ്ച രാവിലെ തന്നെ സന്ദർശനം നടത്തിയത്. ഹ്രസ്വ സന്ദർശനത്തിനു ശേഷം മമത തിരികെ പോയി നിമിഷങ്ങൾക്കകം സിബിഐ സംഘം അഭിഷേകിന്റെ വീട്ടിലെത്തുകയും ചെയ്തു. ഉച്ചയ്ക്ക് 1.30ഓടെയാണ് ചോദ്യംചെയ്യൽ പൂർത്തിയാക്കി സിബിഐ സംഘം മടങ്ങിയത്.

കൽക്കരി കളളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിബിഐ രുജിരയ്ക്ക് നോട്ടീസ് നൽകിയത്. അഭിഷേക് ബാനർജിയുമായി ബന്ധമുള്ള തൃണമൂൽ കോൺഗ്രസിലെ യുവ നേതാക്കളുടെ വീട്ടിൽ അടുത്തിടെ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

കൽക്കരി മാഫിയ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് സ്ഥിരമായി കൈക്കൂലി നൽകിയെന്നാണ് ആരോപണം. നിലവിൽ ഒളിവിൽ കഴിയുന്ന പാർട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നും ആരോപിക്കപ്പെടുന്നു. ഇയാൾക്കെതിരെ സിബിഐ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കേസിൽ സിബിഐ അന്വേഷണം ത്വരിതഗതിയിലാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം നവംബറിലാണ് അനധികൃതമായി കൽക്കരി ഖനനം നടത്തിയതിനും കൽക്കരി കടത്തിയതിനും സിബിഐ കേസെടുത്തിട്ടുള്ളത്.

Content Highlights:Mamata Banerjee reaches Abhishek Banerjees residence ahead of CBI questioning of his wife
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.