News

Get the latest news here

മോദിക്കും പൂനവാലയ്ക്കുമിടയില്‍ ജനാധിപത്യത്തിന് സംഭവിക്കുന്നത് | വഴിപോക്കൻ

പുണ്യം കിട്ടാൻ വ്യവസായം നടത്തുന്നവർ ആരെങ്കിലുമുണ്ടാവാനിടയില്ല. കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയിൽ ഏതെങ്കിലും വ്യവസായി ഉള്ളതായി അറിവില്ല. തിരുപ്പതിയിലും ഗുരുവായൂരും വേളാങ്കണ്ണിയിലുമൊക്കെ കാണിക്കയിടാൻ മത്സരിക്കുന്ന വ്യവസായികളുടെ എണ്ണമല്ല രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോൽ. ഗാന്ധിജിക്ക് സാമ്പത്തിക സഹായം നൽകുമ്പോൾ ബിർളയ്ക്കും ടാറ്റയ്ക്കും സാരാഭായിക്കുമൊക്കെ കൃത്യമായ കണക്കു കൂട്ടലുകളുണ്ടായിരുന്നു. പക്ഷേ, നെഹ്രുവിനെ പിൻഗാമിയാക്കിക്കൊണ്ട് ഈ കണക്കുകൂട്ടൽ തെറ്റിച്ചിടത്താണ് ഗാന്ധിജി ഗാന്ധിജിയായത്. ഈ വ്യവസായികൾ തനിക്ക് അയച്ചു തന്നിരുന്ന കാശിന്റെ കണക്കും അത് എങ്ങിനെയൊക്കെയാണ് ചെലവാക്കിയതെന്നും കൃത്യമായി രേഖപ്പെടുത്തിവെയ്ക്കാനും ഗാന്ധിജി മറന്നില്ല. കണക്കുകൾ സുതാര്യമായാൽ ഒരു രാഷ്ട്രീയ നേതാവും ഒരു വ്യവസായിയുടെയും ചൊൽപടിക്ക് നിൽക്കേണ്ട ആവശ്യമില്ലെന്ന ലളിതമായ തത്വമാണ് ഗാന്ധിജി പിന്തുടർന്നത്.

പക്ഷേ, അധികാരം കച്ചവടമാവുമ്പോൾ ഗാന്ധിയൻ തത്വങ്ങൾ അറബിക്കടലിലേക്കും ബംഗാൾ ഉൾക്കടലിലേക്കും വലിച്ചെറിയപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം അതാണ് . ഈ ചരിത്രത്തിന്റെ ഏറ്റവും വൃത്തികെട്ട ആവിഷ്കാരവും പ്രദർശനവുമാണ് ഇന്ത്യയുടെ പുതിയ വാക്സിൻ നയം. വാക്സിൻ നിർമ്മാണ കമ്പനികൾക്ക് വാക്സിന്റെ വില നിശ്ചയിക്കാം എന്നാണ് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിളംബരം വന്ന് മണിക്കൂറുകൾക്കുളളിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അദാർ പൂനവാല കോവിഷീൽഡിന് വിലയിട്ടു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഡോസൊന്നിന് 400 രൂപയും സ്വകാര്യ മേഖലയ്ക്ക് 600 രൂപയും.

ഒരു കൊല്ലം മുമ്പ് കൊറോണ ലോകത്തെ വേട്ടയാടാൻ തുടങ്ങിയപ്പോൾ വാക്സിൻ കച്ചവടത്തിന്റെ സാദ്ധ്യതകൾ മാനത്തു കണ്ട പാർട്ടികളാണ് അദാറും അദ്ദേഹത്തിന്റെ പിതാവ് സൈറസ് പൂനവാലയും. 1966 ൽ 12,000 രൂപയുടെ മൂലധനവുമായാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സൈറസ് തുടക്കമിട്ടത്. ഒരു പവൻ സ്വർണ്ണത്തിന് 83 രൂപ വിലയുള്ള കാലമായിരുന്നു അതെന്നോർക്കുക. പാമ്പ് കടിയേറ്റാൽ ചികിത്സിക്കുന്നതിനുള്ള പ്രതിവിഷം തയ്യാറാക്കിയിരുന്ന ഹാഫ്കൈൻ എന്ന സർക്കാർ കമ്പനിക്ക് ഇതിനായി കുതിരകളെ നൽകിയിരുന്നത് സൈറസാണ്. സിറം അല്ലെങ്കിൽ വാക്സിൻ സ്വന്തം നിലയ്ക്ക് ഉത്പാദിപ്പിച്ചുകൂടേ എന്ന ചോദ്യമാണ് സൈറസിനെ പുതിയ കമ്പനിയിലേക്കെത്തിച്ചത്. അതൊരു ദർശനവും വീക്ഷണവുമാണ്. അതിനുള്ള കുതിരപ്പവൻ സൈറസിന് കൊടുക്കുക തന്നെ വേണം.






കോവിഷീൽഡ് വാക്സിൻ


കോവിഡ് പടർന്നുപിടിച്ചപ്പോൾ കൈവിട്ടു കളിക്കാൻ അദാർ പൂനവാലയ്ക്ക് തുണയായത് പിതാവ് സൈറസിന്റെ അനുഭവ സമ്പത്ത് തന്നെയായിരിക്കണം. കഴിഞ്ഞ വർഷം മെയ് മാസത്തിൽഅദാർ പറഞ്ഞത് സിറം ഇൻസ്റ്റിറ്റ്യൂട്ട് വലിയൊരു റിസ്ക് എടുക്കുകയാണെന്നാണ്. ബ്രിട്ടീഷ് - സ്വീഡിഷ് കമ്പനിയായ അസ്ട്രസെനക്കയും ഓക്സ്ഫോഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് എന്ന വാക്സിൻ വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള തീരുമാനമായിരുന്നു അത്. കോവിഷീൽഡിന് വിവിധ രാജ്യങ്ങളുടെ അംഗീകാരം കിട്ടുമോ എന്ന് ഒരു തരത്തിലുമുള്ള ഉറപ്പില്ലാതിരിക്കെയാണ് അദാർ ഇതിനായി കോടികൾ മുടക്കിയത്.

അദാർ തന്നെ പറഞ്ഞപ്രകാരം ഏകദേശം 6000 കോടി രൂപയാണ് ഇതിനായി മുതൽ മുടക്കേണ്ടിയിരുന്നത്. ഇതിൽ 2000 കോടി രൂപയോളം തങ്ങൾ മുടക്കിയിട്ടുണ്ടെന്നും ബാക്കി ബിൽഗേറ്റ്സ് ഫൗണ്ടേഷനെപ്പോലുള്ള ട്രസ്റ്റുകളിൽ നിന്ന് ധനസഹായമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും അദാർ വെളിപ്പെടുത്തുകയും ചെയ്തു. കാറോ സ്കൂട്ടറോ നിർമ്മിക്കുന്നതുപോലെയല്ല വാക്സിനുണ്ടാക്കുന്നത്. ഇനിയും കൃത്യമായി അറിയാത്ത ഒരു ശത്രുവിനെതിരെയുള്ള കളിയാണത്. ആ കളിയിൽ അതുകൊണ്ടുതന്നെ റിസ്ക് കൂടുതലാണ്. അതുകൊണ്ടാണ് അദാർ എടുത്തത് വെറും റിസ്കായിരുന്നില്ലെന്നും അത് കോടിക്കണക്കിന് മനുഷ്യ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന റിസ്കാണെന്നും മറ്റൊരു വ്യവസായി ആനന്ദ് മഹീന്ദ്ര പറഞ്ഞത്. വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതി കിട്ടുമ്പോഴേക്കും ചുരുങ്ങിയത് 10കോടി ഡോസെങ്കിലും പൂണെയിലെ ഫാക്ടറിയിൽ തയ്യാറായിരിക്കും എന്നാണ് അദാർ പറഞ്ഞത്. ഇതിനകം 12.17 കോടി ഡോസ് വാക്സിൻ കേന്ദ്ര സർക്കാരിന് സിറം കൈമാറുകയും ചെയ്തു.

150 രൂപയ്ക്കാണ് ഒരു ഡോസ് കോവിഷീൽഡ് നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര സർക്കാരിന് കൊടുക്കുന്നത്. ഈ നിരക്കിൽ പോലും കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നും എന്നാൽ വൻ ലാഭമാണ് കമ്പനി ഉറ്റുനോക്കുന്നതെന്നും അദാർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ലാഭം അതിന്റെ ജീവ വായുവാണ്. ലാഭമില്ലെങ്കിൽ ഒരു കച്ചവടവും അധികനാൾ മുന്നോട്ടുപോവില്ല. അതുകൊണ്ടുതന്നെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ലാഭമുണ്ടാക്കാൻ പാടില്ലെന്ന് തലയ്ക്ക് വെളിവുള്ള ആരും പറയാനിടയില്ല. ലാഭമല്ല, കൊള്ള ലാഭമാണ് പ്രശ്നം. 150 രൂപയ്ക്ക് വിൽക്കുമ്പോൾ തന്നെ ലാഭമുണ്ടാക്കുന്ന ഒരു ഉത്പന്നം 400 രൂപയ്ക്കും 600 രൂപയ്ക്കും കച്ചവടം ചെയ്യമ്പോൾ സംഗതി കൊള്ള ലാഭമാണ്. കാറോ ഫ്രിഡ്ജോ വിറ്റ് കാശുണ്ടാക്കുന്നതുപേലെയല്ല വാക്സിൻ വിറ്റ് കൊള്ള ലാഭമുണ്ടാക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള സംഗതിയായതിനാൽ വാങ്ങുന്നവന് വേറെ നിവൃത്തിയില്ല.

ജനാധിപത്യ സമൂഹത്തിൽ ഉപഭോക്താവിന് തുണയാവേണ്ടത് ഭരണകൂടമാണ്. ജനാധിപത്യ സർക്കാരിന് പ്രഥമവും പ്രധാനമായും കടപ്പാടുള്ളത് അതിന്റെ പൗര സമൂഹത്തോടാണ്. മോദി സർക്കാർ അദാർ പൂനവാലയുടെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും കൃഷ്ണ എല്ലയുടെ ഭാരത് ബയോടെക്കിനും ഒപ്പമാണോ അതോ ഇന്ത്യൻ ജനതയ്ക്കൊപ്പമാണോ എന്ന ചോദ്യമാണ് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രസ്കതം. കോവിഷീൽഡിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്തിയതിന്റെ വിവരങ്ങൾ കിട്ടുന്നതിനു മുമ്പേ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ അനുമതി നൽകിയിരുന്നു. നിർമ്മാണ ശേഷി കൂട്ടാൻ ധനസഹായം വേണമെന്ന് പറഞ്ഞപ്പോൾ 3000 കോടി രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുവദിച്ചത്. ഭാരത് ബയോടെക്കിന് 1,500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമാണ് ഭാരത് ബയോടെക്കിനെ കൊവാക്സിൻ ഉത്പാദനത്തിൽ സഹായിച്ചതെന്നും മറക്കാനാവില്ല. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാവും മുമ്പ് കൊവാക്സിനും കേന്ദ്ര സർക്കാർ അടിയന്തര അനുമതി നൽകുകയായിരുന്നു.



കോവാക്സിൻ


കൊവാക്സിൻ നിർമ്മിക്കുന്നതിന് മൂന്ന് പൊതുമേഖല കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. എന്തുകൊണ്ട് ഈ ബുദ്ധി സർക്കാരിന് ഒരു കൊല്ലം മുമ്പ് തോന്നിയില്ല എന്ന ചോദ്യം തീർച്ചയായും ചോദിക്കേണ്ടതുണ്ട്. പറഞ്ഞുവന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ടിനായിലും ഭാരത് ബയോടെക്കിനായിലും കേന്ദ്ര സർക്കാർ നൽകിയ സഹായം ചില്ലറയല്ല എന്നാണ്. അപ്പോൾപിന്നെ വില നിശ്ചയിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഒരു റോൾ തീർച്ചയായുമുണ്ടാവണം. ഇന്ത്യൻ ജനത കൊടുക്കുന്ന നികുതിപ്പണം കൂടി ഉപയോഗിച്ചാണ് ഈ രണ്ടു കമ്പനികൾക്കുമായി 4,500 കോടി രൂപ ഒരു മടിയുമില്ലാതെ ഇപ്പോൾ കേന്ദ്രം നൽകുന്നത്. അങ്ങിനെയാണെങ്കിൽ വാക്സിന് വിലയിടേണ്ടത് ഈ കമ്പനികളല്ല മറിച്ച് കേന്ദ്ര സർക്കാരാണ്. വാക്സിന് വിലയിട്ട് വാങ്ങി സംസ്ഥാന സർക്കാരുകൾക്ക് കൈമാറുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. ആർക്കൊക്കെ വാക്സിൻ എങ്ങിനെയൊക്കെ നൽകണം എന്നത് സംസ്ഥന സർക്കാരുകൾക്ക് വിട്ടുകൊടുക്കണം. ഇതാണ് ഫെഡറിലസം ആവശ്യപ്പെടുന്നത്.

ഈ ഉത്തരവാദിത്തത്തിൽ നിന്നാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ ഒഴിഞ്ഞുമാറിയിരിക്കുന്നത്. കോവിഷീൽഡായാലും കൊവാക്സിനായാലും അതിന്റെ നിർമാണച്ചെലവ് എത്രയാണെന്ന് കേന്ദ്ര സർക്കാരിന് കൃത്യമായറിയാനാവും. ഇതിനുള്ള സംവിധാനവും അധികാരവും കേന്ദ്രത്തിനുണ്ട്. അപ്പോൾ ന്യായമായൊരു ലാഭം കിട്ടുന്ന വിലയിടാൻ കേന്ദ്രത്തിനാവും. ഇത് കേരളത്തിനോ മറ്റേതെങ്കിലും സംസ്ഥാനത്തിനോ ആവില്ല. ഇങ്ങനെയുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാടെടുക്കാനാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് നമ്മൾ ഒരു പാർട്ടിയെ അധികാരത്തിലേറ്റുന്നത്. കോവിഡ് 19 നുത്തരവാദി ഇന്ത്യയിലെ സാദാ ജനമാണെന്ന് ഒരു ഭരണകൂടവും പറയാനിടയില്ല. അതുകൊണ്ടുതന്നെ ഇതിനുള്ള പ്രതിവിധി സൗജന്യമായി നൽകാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. അമേരിക്കയെപ്പോലൊരു വൻകിട മുതലാളിത്ത രാജ്യം പോലും കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നത് ഈ തിരിച്ചറിവിന്റെ പുറത്താണ്. പകർച്ചവ്യാധികൾ വരുമ്പോൾ വകതിരിവുള്ള ഏതു ഭരണകൂടവും സ്വീകരിക്കുന്ന നിലപാടാണത്. ഡോസൊന്നിന് 1,431 രൂപ വിലയുള്ള ഫൈസർ , 2.345 രൂപ വിലയുള്ള മൊഡേണ വാക്സിനുകൾ സൗജന്യമായാണ് അമേരിക്കൻ ജനതയ്ക്ക് കിട്ടുന്നത്.

ഇനി അഥവാ കാശു കൊടുത്തു വാങ്ങാൻ ശേഷിയുള്ളവർ കാശുകൊടുത്ത് വാങ്ങുന്നതിനും ആർക്കും വിരോധമുണ്ടാവില്ല. ഇപ്പോൾ തന്നെ പലരും 250 രൂപ കൊടുത്ത് സ്വകാര്യ ആസ്പത്രികളിൽ നിന്നാണ് ഇന്ത്യയിൽ വാക്സിൻ എടുക്കുന്നത്. പക്ഷേ, ഒരു കമ്പനി അവർ പറയുന്ന വില കൊടുക്കണമെന്ന് പറയുന്നിടത്താണ് പ്രശ്നം. അതിപ്പോൾ അംബാനിയായാലും പൂനവാലയായാലും പിടിച്ചുപറി അംഗീകരിക്കാനാവില്ല. എന്തടിസ്ഥാനത്തിലാണ് 400 രൂപയും 600 രൂപയും ഡോസൊന്നിന് വിലയിടുന്നതെന്ന് കാര്യകാരണങ്ങൾ സഹിതം വ്യക്തമാക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിനാവണം.

ഇവിടെ 45 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായാണ് വാക്സിനെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 18 നും 45 നുമിടയിലുള്ളവർക്ക് ഈ സൗജന്യമില്ല. സംഗതി ഇവർക്ക് സൗജന്യമാക്കണമോ എന്നത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. യുപിയും കേരളവും എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയൊരു പ്രശ്നമുള്ളത് ഇതിനുള്ള പണം സംസ്ഥാന സർക്കാരുകൾ എവിടെ നിന്ന് കണ്ടെത്തുമെന്നാണ്. കടത്തിന് മേൽ കടവുമായി നിൽക്കുന്ന സംസ്ഥാന സർക്കാരുകൾ അഭിമാനത്തിന്റെ പുറത്ത് കൂടുതൽ കടം വാങ്ങും. അല്ലെങ്കിൽ റോഡും പാലവും സ്കൂളും ആസ്പത്രിയുമൊക്കെ നിർമ്മിക്കാനും നന്നാക്കാനുമുള്ള കാശെടുത്ത് വാക്സിന് ചെലവാക്കും. ആത്യന്തികമായി ഇത് തകരാറിലാക്കുക സാധാരണ ജനങ്ങളുടെ ജീവിതമാണ്.

അതുകൊണ്ടാണ് മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സുജാത റാവു മോദി സർക്കാരിന്റെ വാക്സിൻ നയത്തിൽ ക്ഷുഭിതയാവുന്നത്. സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരാണിതെന്ന് സുജാത റാവു കുറ്റപ്പെടുത്തുന്നത് വെറുതെയല്ല. ഈ വിഷയത്തിൽ ദ വയറുമായി സുജാത നടത്തുന്ന അഭിമുഖം ഇപ്പോൾ യു ട്യൂബിലുണ്ട്. മോദി സർക്കാരിന്റെ ഭക്തർ കൂടിയടങ്ങുന്ന ഇന്ത്യയിലെ വോട്ടർമാർ തീർച്ചയായും കണ്ടിരിക്കേണ്ട അഭിമുഖമാണിത്. ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോർപറേറ്റുകളല്ല. ലാഭമല്ല കൊള്ള ലാഭമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കോർപറേറ്റ് തലവന്മാർക്ക് ഒരു മനപ്രയാസവുമില്ലാതെ പോവുന്ന ഇന്ത്യയല്ല നമ്മുടെ പൂർവ്വസൂരികൾ സ്വപ്നം കണ്ട ഇന്ത്യ. നാല് മണിക്കൂർ മാത്രം മുന്നറിയിപ്പ് കൊടുത്ത് ഒരു രാജ്യത്തെ ലോക്ക്ഡൗണിലേക്ക് കൊണ്ടുപോവാൻ കാണിച്ച ധൈര്യം കോർപറേറ്റുകൾക്ക് മുന്നിലില്ലാതെ പോവുന്നത് യാദൃശ്ചികമല്ല എന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്കാവും എന്ന് ഭരണാധികാരികൾ മറന്നുപോവരുത്.

വഴിയിൽ കേട്ടത് : ജവഹർലാൽ നെഹ്രുവല്ല മോദിയാണ് രാജ്യത്തിന്റെ അമരത്തുള്ളതെന്നും ഇന്ത്യക്കാരെ രക്ഷിക്കേണ്ട ബാദ്ധ്യത മോദിക്കാണെന്നും പ്രിയങ്ക ഗാന്ധി. സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും പിഎം കെയേഴ്സ് ഫണ്ടിലേക്ക് എത്ര കൊടുത്തിട്ടുണ്ടെന്നറിഞ്ഞാൽ കാര്യങ്ങൾ എളുപ്പമായിരുന്നു !
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.