By
Admin
/
Apr 22, 2021 //
Editor's Pick /
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായർ റിമാന്‍ഡില്‍
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ തിരുവനന്തപുരത്ത് വെച്ച് ഇന്ന് അറസ്റ്റിലായ സരിത നായരെ കോടതി അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം മൂന്നാം കോടതിയാണ് സരിതയെ റിമാൻഡ് ചെയ്തത്. സോളാറുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.ഉച്ചയോടെ കോഴിക്കോട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സോളാർ തട്ടിപ്പുകേസിൽ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനിൽക്കുന്നുണ്ട്.
സോളാർ പാനൽ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കസബ പോലീസിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുൾ മജീദ് എന്ന പരാതിക്കാരൻ ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാൽ സരിത നായർ ഹാജരായിരുന്നില്ല.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴിൽത്തട്ടിപ്പുകേസിൽ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു.
കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളിൽ പറയുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. തുടർന്നാണായിരുന്നു സരിതയുടെ ജാമ്യം കോടതി കഴിഞ്ഞമാസം റദ്ദാക്കിയത്. ഉടൻ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.
Related News
Comments