By
Admin
/
May 05, 2021 //
Editor's Pick /
കരുണയുടെ ചിരി
പമ്പയ്ക്ക് രണ്ട് മുഖമാണ്. വേനലിൽ തിളയ്ക്കുന്ന മണൽപ്പുറത്തിന്റെ ചൂട്. മഴക്കാലത്ത് ഇരുകരമുട്ടി നീരൊഴുക്കത്തിന്റെ ഇരമ്പം. പക്ഷേ, പുഴയുടെ മാരാമൺകരയിൽ കരുണയുടെ ചിരിമായാതെ ഒരാൾ കാത്തിരിക്കുന്നു. തണലായും ആശ്വാസത്തിന്റെ തുരുത്തായും വലിയ ഇടയൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പൊലീത്ത.
തപിക്കുന്ന മനസ്സുമായി അരമന കയറിവരുന്നവർ ചിരിച്ചാകും മടക്കം. കൈയിൽ മിഠായിയുടെ മധുരവും കഴുത്തിൽ നിറമുള്ള മുത്തുമാലയിലെ മരക്കുരിശും നാവിൽ നർമവും. ഈ സാന്നിധ്യം മലയാളത്തിന്റെ പൂമുഖത്തെ ആശ്വാസമാണ്. മതഭേദമില്ലാതെ മനുഷ്യനെ സ്നേഹിക്കുന്നയാൾ.
പൗരോഹിത്യത്തിന് മാനവികതയുടെ മുഖം നൽകിയ വലിയതിരുമേനിക്ക് നൂറാം വയസ്സിലും വിശ്രമമില്ല. അരമനയിൽ കയറിവരുന്നവരോട് എന്തുവാ... വന്നേ... എന്നുചോദിച്ച് തുടങ്ങും. പിന്നെ അകത്തേക്കുനോക്കി വിളിക്കും, ഇവർക്കുള്ളത് കൊടുക്കണം. കേയ്ക്കും മുന്തിരിയും സംഭാരവും മിഠായിയും പിന്നെ ഒന്നൊന്നായി വരും. ഗംഭീരമായി തണുപ്പിച്ച സംഭാരം രണ്ടിറക്ക് കുടിച്ചിട്ടുപറയും... എനിക്കിതാ ശീലം. തമ്പുരാന്റെ കാരുണ്യംകൊണ്ട് ഇതിനൊന്നും കുഴപ്പമില്ല.
കാരുണ്യം കാട്ടിയവരോടും സഹായിച്ചവരോടും അതേപോലെ തിരിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല... അതാണെന്റെ വിഷമം. നൂറാം വയസ്സ് തികയുന്നവേളയിൽ തിരുമേനി വലിയസങ്കടം പറഞ്ഞു. എന്നെ പഠിപ്പിക്കാനുള്ള ചെലവ് കണ്ടെത്തിയത് അപ്പൻ വീട്ടിലെ നാളികേരം വിറ്റിട്ടാണ്. ഞാൻ മെത്രാനായത് തെങ്ങുകയറാൻ വന്ന തൊഴിലാളി കാരണമാണ്. അവന് എനിക്കൊന്നും ചെയ്തുകൊടുക്കാനായില്ല... ഇതെന്റെ വിഷമമാ...
പറ്റുമെങ്കിൽ നിങ്ങൾ ആർക്കെങ്കിലും ഒരു സഹായം ചെയ്യണം. കാരണം, നിങ്ങൾ ഇന്നിരിക്കുന്നിടം മറ്റൊരുത്തന്റെ വിയർപ്പിൽ പണിതതാണ്...
അൾത്താരകളിൽനിന്നും അരമനകളിൽനിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്രയായിരുന്നു മാർ ക്രിസോസ്റ്റത്തിന്റേത്. അതിൽ മതവും ജാതിയും സഭയും തടസ്സമായില്ല. ക്രൈസ്തവവിശ്വാസത്തിന്റെ കൂട്ടായ്മകളെപ്പോലെ അമ്പലമുറ്റങ്ങളിലും ആ വാക്കുകൾ ജനം ശ്രദ്ധയോടെ കേട്ടു. വർഷങ്ങൾക്കുമുമ്പ് ഭാഗവതാചാര്യൻ മള്ളിയൂർ തിരുമേനിയെ ആദരിക്കുന്ന ചടങ്ങിൽ ക്രിസോസ്റ്റം പറഞ്ഞത് ഇങ്ങനെ...
എനിക്കും നമുക്കും ആവശ്യത്തിലധികം വസ്ത്രമുണ്ട്. മള്ളിയൂർ തിരുമേനിക്ക് മുണ്ടുമാത്രവും. കാരണം അദ്ദേഹത്തിന് മറ്റുള്ളവരിൽനിന്ന് മറച്ചുവെയ്ക്കാനൊന്നുമില്ല. നമുക്ക് മറയ്ക്കാൻ ഏറെയും. ഇതാണ് നമ്മളും മള്ളിയൂർ തിരുമേനിയുമായുള്ള വ്യത്യാസം.
പുല്ലുമേട് ദുരന്തമുണ്ടായപ്പോൾ അയ്യപ്പന്മാരെ സഹായിക്കാൻ സഭകൾ വരാഞ്ഞതിനെ മെത്രാപ്പൊലീത്ത നിശിതമായി വിമർശിച്ചു. നൂറുപ്രസംഗം ചെയ്യുന്നതിലും മഹത്തായ പലതും ജീവിതത്തിലുണ്ടെന്ന് മേൽപ്പട്ടക്കാർ ഓർക്കണമെന്നായിരുന്നു മുന്നറിയിപ്പ്.
1918 ഏപ്രിൽ 27-ന് തിരുവല്ല ഇരവിപേരൂരിൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു പേര്. പിതാവ് വികാരി ജനറാളായിരുന്നു. 1944-ലാണ് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്.
യേശുദേവനും മഹാത്മാവും സ്വാധീനിച്ച ജീവിതത്തിൽ പിന്നിൽ നിൽക്കുന്നവനോടുള്ള കടമയാണ് ജീവിതമെന്ന് നിരന്തരം ഓർമിപ്പിച്ചു. താൻ നേതൃത്വംകൊടുത്ത എല്ലാ പരിപാടികളും ഇതേ ദർശനത്തിലുമായി.
90-ാം പിറന്നാളാഘോഷിച്ചപ്പോൾ നവതിവീട് നിർമാണം തുടങ്ങി. ജാതിയും മതവും അതിരിടാതെ 1500 പാവങ്ങൾക്ക് കൂരയൊരുക്കി. മെഴുകുതിരിയും നിലവിളക്കും കത്തിക്കാനും ആദ്യമെത്തിയതും ക്രിസോസ്റ്റം തന്നെ. ഏറ്റവും പിന്നാക്കംനിൽക്കുന്നവർക്ക് സഹായങ്ങളെത്തിക്കുന്ന സ്റ്റാർഡ് അഥവാ സൗത്ത് ട്രാവൻകൂർ ഏജൻസി ഫോർ റൂറൽ ഡെവലപ്മെന്റ് എന്ന പ്രസ്ഥാനം മറ്റൊരു തിളക്കം.
അതിദ്രുതം മുന്നോട്ടുപോയിരുന്ന ഈ ജീവിതത്തെ തളർത്താൻ വന്ന അർബുദം തോറ്റുപോയി. പിന്നെ അതിന്റെ കഥപറയാൻ ഇന്നസെന്റിനെ ആസ്?പത്രിയിൽപ്പോയി കണ്ടു. വെല്ലൂരിൽ തനിക്ക് ചികിത്സ നടക്കുമ്പോൾ തിരുമേനി മറ്റൊരു പാവപ്പെട്ടവന്റെ ചികിത്സയും ഏറ്റെടുത്ത് നടത്തി.
മണ്ണിട്ട് പച്ചപ്പിനെ കൊല്ലുന്ന വയലിൽ നെല്ലുമായി മാർ ക്രിസോസ്റ്റം വന്നപ്പോൾ ജയിച്ചത് പ്രകൃതിയായിരുന്നു. വികസനം അത് വരുന്ന സ്ഥലത്തുള്ളവർക്ക് ഗുണം ചെയ്യണമെന്നുപദേശിച്ചു. പമ്പയുടെ കണ്ണീരൊപ്പാൻ വഴിചോദിച്ചു. മുറ്റത്തെ കൂട്ടിലുള്ള മുയലുകളും കുമ്പനാട്ടുനിന്ന് കൊണ്ടുവന്ന ആടുകളും സ്വർണനാവുള്ള മെത്രാനെ കാത്തുനിന്നു. വഴിയിലേക്ക് തലനീട്ടുന്ന ആനക്കൊമ്പൻ വഴുതിനകളെ തലോടി അദ്ദേഹം പറഞ്ഞു. വെയിലുകൊണ്ടാൽ ഇത് നന്നാകും. വെളിച്ചം കിട്ടിയാൽ മനുഷ്യനെപ്പോലെ...
നൂറു തികയുമ്പോൾ കേരളത്തോട് പറയാൻ ഇതിലും വലിയ സന്ദേശമെന്താണുള്ളത്.
പുനഃപ്രസിദ്ധീകരണം (മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്.)
Content Highlight: Philipose Mar Chrysostom Mar Thoma
Related News
Comments