By
Admin
/
May 05, 2021 //
Editor's Pick /
ആ പൊന്നോമന യാത്രയായി; 71 കാരി പ്രസവിച്ച കുഞ്ഞ് 45-ാം ദിവസം പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു
കൊഞ്ചിച്ചും പാലൂട്ടിയും താരാട്ടുപാടിയും സുധർമയുടെ കൊതിമാറിയിരുന്നില്ല, താലോലിച്ച് സുരേന്ദ്രനും... വലിയൊരു നഷ്ടപ്പെടലിന്റെ വേദനകളിൽ നിന്നുളള മോക്ഷമെന്നോണം വാർധക്യത്തിൽ കൂട്ടായെത്തിയ മാലാഖക്കുഞ്ഞിന്റെ കളിചിരികളിൽ ആ ദമ്പതിമാർ ജീവിതത്തിന് പുതിയ താളം കണ്ടെത്തി വരികയായിരുന്നു. അതിനിടയിലാണ് രംഗബോധമില്ലാത്ത കോമാളിയായി മരണം ഒരിക്കൽക്കൂടി അവർക്കിടയിലേക്ക് കടന്നത്തെത്തുന്നത്. 45 ദിവസം മാത്രം പ്രായമുളള ആ പൊന്നോമനയെ തട്ടിയെടുത്ത് സുധർമയെയും സുരേന്ദ്രനെയും മരണം ഒരിക്കൽക്കൂടി തനിച്ചാക്കി.
പാൽ തൊണ്ടയിൽ കുരുങ്ങി തിങ്കളാഴ്ച വൈകീട്ടാണ് കുഞ്ഞ് മരിക്കുന്നത്. ആലപ്പുഴയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 71-ാം വയസ്സിൽ കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മം നൽകിയ കുഞ്ഞിനെ വാത്സല്യത്തോടെ കൈകളിലെടുത്ത് സുധർമയും സുരേന്ദ്രനും ആശുപത്രിയിൽ നിന്ന് മടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ദിവസങ്ങൾ മാത്രം നീണ്ട സ്നേഹവാത്സല്യങ്ങളേറ്റുവാങ്ങി അവരുടെ പ്രിയപ്പെട്ട ശ്രീലക്ഷ്മി വിടപറയുമ്പോൾ ദമ്പതിമാരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
സുധർമയുടെയും ഭർത്താവ് സുരേന്ദ്രന്റെയും ഏക മകൻ 35-കാരനായ സുജിത്ത് മരിച്ചത് ഒന്നര വർഷം മുമ്പാണ്. സൗദിയിൽ ജോലിയുണ്ടായിരുന്ന മകന്റെ വിയോഗം തളർത്തിയപ്പോഴാണ് സുധർമ ഒരു കുഞ്ഞിനു ജന്മം നൽകുന്നതിനെപ്പറ്റി ആലോചിച്ചത്. സുരേന്ദ്രനും ഭാര്യയുടെ ആഗ്രഹത്തിനൊപ്പം നിന്നു. കൃത്രിമ ഗർഭധാരണം എന്ന ആവശ്യവുമായി സുധർമ എത്തിയപ്പോൾ ആദ്യം ഡോക്ടർമാർ എതിർത്തു. ഇത്രയും കൂടിയ പ്രായത്തിൽ ഒരു കുഞ്ഞിനു ജന്മംനൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് അവർ ആവർത്തിച്ചെങ്കിലും സുധർമ ഉറച്ചു നിന്നു.
കുഞ്ഞിന് 32 ആഴ്ച പ്രായമായ മാർച്ച് 18-നു ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികാ കരുണാകരന്റെ നേതൃത്വത്തിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ജനിക്കുമ്പോൾ 1100 ഗ്രാംമാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂ ബോൺ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായപ്പോഴാണ് ഡോക്ടർമാർ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽനിന്നു വീട്ടിലേക്കയച്ചത്.
Related News
Comments