By
Admin
/
May 05, 2021 //
Editor's Pick /
64 വര്‍ഷത്തെ ചരിത്രം തിരുത്തി സി.ആര്.മഹേഷ്; അതും കോണ്‍ഗ്രസുകാരില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍
കരുനാഗപ്പള്ളി : ഇടതുകോട്ടയെന്ന് വിധിയെഴുതിയിരുന്ന കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിന്റെ ഉജ്ജ്വലവിജയം കോൺഗ്രസ് ക്യാമ്പിനെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു.
64 വർഷത്തിനുശേഷം ആദ്യമായി കരുനാഗപ്പള്ളിയിൽ കോൺഗ്രസുകാരനായ ഒരാൾ എം.എൽ.എ. ആകുന്നെന്ന പ്രത്യേകത സി.ആർ.മഹേഷിന്റെ വിജയത്തിനുണ്ട്. സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം സി.ആർ.മഹേഷിന്റേത് തന്നെ. 29096 വോട്ടിന്റെ ഭൂരിപക്ഷം.
1957-ൽ കോൺഗ്രസിലെ എ.കുഞ്ഞുകൃഷ്ണനാണ് കരുനാഗപ്പള്ളിയിൽനിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1965-ലും അദ്ദേഹം വിജയിച്ചെങ്കിലും അത്തവണ നിയമസഭ ചേർന്നിരുന്നില്ല. പിന്നീട് ഇവിടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളാരും ജയിച്ചിട്ടില്ല.
ഇന്നത്തെ കരുനാഗപ്പള്ളി നിയോജകമണ്ഡലം രൂപംകൊണ്ടശേഷം യു.ഡി.എഫിന് രണ്ടുതവണ എം.എൽ.എ.മാർ ഉണ്ടായിരുന്നെങ്കിലും അവരാരും കോൺഗ്രസുകാരായിരുന്നില്ല.
മണ്ഡലം രൂപവത്കരണത്തിനുശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളിൽ 11-ലും എൽ.ഡി.എഫിനൊപ്പമായിരുന്നു കരുനാഗപ്പള്ളി.
2016-ൽ സി.ആർ.മഹേഷ് 1759 വോട്ടിന് സി.പി.ഐ.യിലെ ആർ.രാമചന്ദ്രനോട് തോറ്റു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷവും മഹേഷ് മണ്ഡലത്തിൽ നിറഞ്ഞുനിന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായികഴിഞ്ഞ തവണ മത്സരിച്ച സി.ആർകെ.പി.സി.സി.ജനറൽ സെക്രട്ടറിയും എ.ഐ.സി.സി.അംഗവുമെന്നനിലയിൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്കും ഉയർന്നു. ആ ആത്മവിശ്വാസവുമായാണ് ഇത്തവണയും മഹേഷ് അങ്കത്തിനിറങ്ങിയത്.
ഇത്തവണ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അയ്യായിരത്തിനും ഏഴായിരത്തിനുമിടയിൽ ഭൂരിപക്ഷമാണ് യു.ഡി.എഫ്. നേതൃത്വംപോലും കണക്കാക്കിയിരുന്നത്.
എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് 29,096 വോട്ടിന് സി.ആർ.മഹേഷ് കരുനാഗപ്പള്ളി പിടിച്ചത്.
കൊല്ലത്ത് നിന്ന് 2001-ന് ശേഷം കോൺഗ്രസിന് ആദ്യമായിട്ടാണ് ഇത്തവണ എംഎൽഎമാർ ഉണ്ടാകുന്നത്. ഇത്തവണ കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ പി.സി.വിഷ്ണുനാഥും കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷും നേടിയ വിജയം കോൺഗ്രസിനു നൽകുന്ന ആശ്വാസം ചെറുതല്ല.
2001-ൽ ചടയമംഗലത്തുനിന്ന് ആദ്യമായി വിജയിച്ച പ്രയാർ ഗോപാലകൃഷ്ണൻ, നെടുവത്തൂരിൽനിന്നുള്ള എഴുകോൺ നാരായണൻ, കുണ്ടറയിൽനിന്നുള്ള കടവൂർ ശിവദാസൻ, ചാത്തന്നൂരിൽനിന്നുള്ള ജി.പ്രതാപവർമ തമ്പാൻ എന്നിവരാണ് കോൺഗ്രസ് പ്രതിനിധികളായുണ്ടായിരുന്നത്. 2006-ലും 2011-ലും 2016-ലും മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളെല്ലാം പരാജയപ്പെടുകയായിരുന്നു.
Related News
Comments