News

Get the latest news here

'ടീച്ചറേ, വയറു വേദനിക്കുന്നു വിശന്നിട്ടാണ്...''

കലഞ്ഞൂർ (പത്തനംതിട്ട): ടീച്ചറേ വയറ്വേദനിക്കുന്നു. വിശന്നിട്ടാണ്, ഇന്നലെയും ഇന്നും ഒന്നും കഴിച്ചിട്ടില്ല -ഓൺലൈൻ ക്ലാസിൽ കയറാതിരുന്ന നാലാം ക്ലാസുകാരന് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാൻ ശനിയാഴ്ച രാവിലെ വിളിച്ച കലഞ്ഞൂർ ഗവ. എൽ.പി. സ്കൂളിലെ കെ.പി. ബിനിത ടീച്ചർ കേട്ട വാക്കുകളാണിത്. ടീച്ചർ വിവരം പ്രഥമാധ്യാപകൻ അനിൽ അക്ഷരശ്രീയെ വിളിച്ചുപറഞ്ഞു.

കുട്ടിയെ അനിലും വിളിച്ചു. എന്തെങ്കിലും കഴിച്ചോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടികിട്ടി. വിഷമിക്കേണ്ട, അങ്ങോട്ടുവരുകയാണെന്ന് പ്രഥമാധ്യാപകൻ പറഞ്ഞപ്പോൾ കുട്ടിയുടെ മറുപടിയിങ്ങനെ: എന്തെങ്കിലും കഴിക്കാൻകൊണ്ടുവരണേ.

വീട്ടിലെത്തിയപ്പോൾ...

പി.ടി.എ. പ്രസിഡന്റ് രാജേഷ് മോനൊപ്പം അരമണിക്കൂറിനകം അനിൽ അക്ഷരശ്രീ കുട്ടികൾ താമസിക്കുന്ന വാടകവീട്ടിലെത്തി. അവിടെയെത്തിയപ്പോഴാണ് മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്ക്കൊപ്പമാണ് കുഞ്ഞുങ്ങൾ താമസിക്കുന്നതെന്നറിഞ്ഞത്. കൊണ്ടുവന്ന ഭക്ഷണം കുട്ടികൾക്ക് നൽകാൻ അമ്മ സമ്മതിച്ചില്ല.

അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, കുട്ടികൾക്ക് ഭക്ഷണം നൽകി. ഇതിനിടയിൽ പഞ്ചായത്തംഗത്തെയും സ്കൂളധികൃതർ വിളിച്ചുവരുത്തി. കലഞ്ഞൂർ കൊട്ടന്തറയിൽ വീടുള്ള ഈ അമ്മയും നാലാംക്ലാസിലുള്ള മകനും ഒന്നാംക്ലാസുകാരിയായ മകളും രണ്ടാഴ്ചയായി ഇടത്തറ സ്കൂളിനുസമീപമാണ് വാടകയ്ക്ക് താമസിക്കുന്നത്.

കുട്ടികളുടെ വാക്കുകളിലൂടെ...

അമ്മയ്ക്ക് വയ്യാ. ഇന്നലെമുതൽ ഒന്നും കഴിക്കാനില്ലായിരുന്നു. കഴിഞ്ഞ ദിവസമൊക്കെ രണ്ടും മൂന്നും ദിവസമായ ചോറാണ് കഴിച്ചത്. അത് കഴിച്ചപ്പോൾത്തന്നെ ഛർദിച്ചു. അമ്മയും വല്ലപ്പോഴുമേ കഴിക്കൂ. വിശക്കുമ്പോൾ അമ്മ അരി വാരിത്തിന്നും. അച്ഛൻ കണ്ണൂരിൽ പണിക്കുപോയതാണ്. ഒന്നരമാസമായി വന്നിട്ട്. അമ്മ മരുന്നുകഴിക്കാറേയില്ല.

അമ്മൂമ്മ പറഞ്ഞത്

തിരുവനന്തപുരം പേരൂർക്കട ആശുപത്രിയിൽ, മാനസികാസ്വാസ്ഥ്യത്തിന് മകൾ ചികിത്സയിലായിരുന്നു. കുറെനാളായി മരുന്നുകഴിക്കാറില്ല. വീട്ടിൽ വഴക്കുണ്ടാക്കിയിട്ടാണ് മാറി വാടകയ്ക്ക് താമസിച്ചത്.

പിന്നീട് നടന്നത്

കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തംഗം എസ്. ബിന്ദുവിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ അമ്മയെയും കുട്ടികളെയും കൂടൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. കോവിഡ് പരിശോധനയ്ക്കുശേഷം കൂടൽ പോലീസ് സ്റ്റേഷനിൽനിന്നുള്ള കത്തുമായി അമ്മയെയും മക്കളെയും പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് താത്കാലികമായി മാറ്റി.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.