News

Get the latest news here

നിക്ഷേപ ഗ്യാരന്റി സ്‌കീം ഇല്ല; നിക്ഷേപകർ ആശങ്കയിൽ

തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്ക് സഹകരണനിക്ഷേപച്ചട്ടം പ്രകാരമുള്ള നിക്ഷേപ ഗ്യാരന്റി സ്കീമിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വിവരം. തുച്ഛമായ തുകയ്ക്ക് ഇതിൽ അംഗമാകാമെന്നിരിക്കെ നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതിയിൽ അംഗമാകാതിരുന്നത് നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുകയാണ്.

നൂറുരൂപയ്ക്ക് പത്ത് പൈസ എന്നതാണ് നിക്ഷേപ ഗ്യാരന്റി സ്കീം പദ്ധതിയുടെ ചെലവ്.ഓരോ സാമ്പത്തികവർഷാവസാനത്തിലും ഓരോ അക്കൗണ്ടിലും ബാക്കി കിടക്കുന്ന തുകയ്ക്കാണ് ഇൻഷുറൻസ് എടുക്കേണ്ടത്. എത്ര രൂപ അക്കൗണ്ടിലുണ്ടെങ്കിലും അതിന് ആനുപാതികമായി ഇൻഷുറൻസ് പ്രീമിയം നൽകണം. എന്നാൽ, പരമാവധി ഒരുലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ് കിട്ടുക.

301 കോടിയുടെ നിക്ഷേപമുണ്ട് കരുവന്നൂർ സർവീസ് സഹകരണബാങ്കിന്. ഇതിന്റെ നിക്ഷേപ ഗ്യാരന്റിക്കായി മുതൽമുടക്കാനുള്ള തുകപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ബാങ്കിന്റെ സാമ്പത്തികനില തകർന്നതിനാലാണ് പദ്ധതിയിലേക്ക് പണമിറക്കാതിരുന്നത്. ബാങ്കിന്റെ പ്രവർത്തനം അവസാനിക്കുന്ന ഘട്ടത്തിൽ ആസ്തിയേക്കാൾ ബാധ്യത കൂടുതലാണെങ്കിൽ മാത്രമാണ് നിക്ഷേപ ഗ്യാരന്റി സ്കീം ഉപയോഗപ്പെടുക.

ഇ.ഡി. വിവരം തേടി
തട്ടിപ്പുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പോലീസിൽനിന്ന് പ്രാഥമികവിവരങ്ങൾ തേടി. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന നിഗമനത്തിലാണ് വിവരങ്ങൾ തേടിയത്. പ്രതികളായ ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി. പരിശോധിക്കുന്നുണ്ട്.

ഒരു കുടുംബത്തിലെത്തന്നെ നാലുപേർക്കുവരെ 1.20 കോടിയുടെ വായ്പ നൽകിയത് ബിനാമി ഇടപാടാണെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ചും സി.എം.എം. ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ബാങ്ക് നിയമാവലിപ്രകാരം ഒരംഗത്തിന് അനുവദിക്കാവുന്ന പരമാവധി വായ്പ 50 ലക്ഷമാണ്. എന്നാൽ, 2020 ഓഗസ്റ്റ്് 26 വരെ ബാങ്ക് 279 പേർക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകിയിട്ടുണ്ട്.

കുറ്റക്കാർക്കെതിരേ കർശനനടപടി
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരേ കർശനനടപടിയുണ്ടാകും . ആരെയും സംരക്ഷിക്കില്ല. തട്ടിപ്പ് തടയാൻ സഹകരണനിയമങ്ങളിൽ ഭേദഗതി വരുത്തും. ഓഡിറ്റ് സംവിധാനം കുറ്റമറ്റതാക്കും. സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന സുപ്രീംകോടതിവിധി സ്വാഗതാർഹമാണ്.

വി.എൻ.വാസവൻ,
സഹകരണമന്ത്രി.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.