By
Admin
/
Jul 26, 2021 //
Editor's Pick /
ഡെല്‍റ്റ വകഭേദം അപകടകാരി; രണ്ട് ഡോസ് വാക്സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍
ന്യൂഡൽഹി: കോവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാൻ സാധ്യത കൂടുതലെന്ന് വിദഗ്ധർ. വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും അപകടകാരിയായ വകഭേദം ഡെൽറ്റയാണെന്നാണ് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്റ്റ് ഷാരോൺ പീകോക്ക് പറയുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസുകൾ ആദ്യത്തേതിനെക്കാൾ അപകടകാരിയായി മാറാറുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ച് 3692 പേർ ആശുപത്രിയിലുള്ളതിൽ 58.3 ശതമാനം പേർ വാക്സിനെടുക്കാത്തവരും 22.8 ശതമാനം പേർ രണ്ട് ഡോസ് വാക്സിനെടുത്തവരുമാണ്. അതേസമയം വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഡെൽറ്റ വകഭേദമുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വാക്സിനെടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.
വാക്സിനെടുക്കുന്നതിലൂടെ കൊവിഡിന്റെ ഏത് വകഭേദമാണെങ്കിലും അതുവഴിയുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ പിടിച്ചുനിർത്തുമെന്നാണ് വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. യു.കെയിൽ കണ്ടെത്തിയ ആൽഫ വകഭേദത്തെക്കാൾ 50 ശതമാനം വ്യാപനതോത് കൂടുതലാണ് ഡെൽറ്റയ്ക്ക്.
ചൈനയിൽ അടുത്തിടെ നടത്തിയ പഠനങ്ങൾ അനുസരിച്ച് വുഹാനിൽ ആദ്യം കണ്ടെത്തിയ വൈറസിനെ അപേക്ഷിച്ച് ഡെൽറ്റ വകഭേദം ഒരു വ്യക്തിയുടെ മൂക്കിനുള്ളിൽ ആയിരം മടങ്ങ് കൂടുതലായിരിക്കും. ഇത് തന്നെയാണ് വ്യാപനതോത് ഉയരാനുള്ള കാരണവും. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് യുവാക്കളിൽ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുണ്ട് ഡെൽറ്റ വകഭേദത്തിനെന്നും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായത് കോവിഡിന്റെ ഡെൽറ്റ വകഭേദമാണ്.
Content Highlights: Delta strain of corona virus can even affect fully vaccinated
Related News
Comments