News

Get the latest news here

സ്‌കോട്‌ലന്‍ഡിനെ നാലുവിക്കറ്റിന് കീഴടക്കി ചരിത്ര വിജയം സ്വന്തമാക്കി നമീബിയ

അബുദാബി:ട്വന്റി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയം നേടി നമീബിയ. സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെ നാലുവിക്കറ്റിന് തോൽപ്പിച്ചാണ് നമീബിയ ചരിത്രം കുറിച്ചത്്. സ്കോട്ലൻഡ് ഉയർത്തിയ 110 റൺസിലേക്ക് ബാറ്റേന്തിയ നമീബിയ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്കോർ സ്കോട്ലൻഡ് 20 ഓവറിൽ എട്ടിന് 109. നമീബിയ 19.1 ഓവറിൽ ആറിന് 115.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് നമീബിയ വിജയം സ്വന്തമാക്കിയത്. എന്നാൽ മറുവശത്ത് സ്കോട്ലൻഡ് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി. ആദ്യ മത്സരത്തിൽ ടീം അഫ്ഗാനിസ്താനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പിൽ കളിച്ച നമീബിയ ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കി.

110 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച നമീബിയയ്ക്ക് വേണ്ടി ക്രെയ്ഗ് വില്യംസും മൈക്കിൾ വാൻ ലിങ്ഗനുമാണ് ഓപ്പൺ ചെയ്തത്. ലിങ്ഗന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. വളരെ ശ്രദ്ധിച്ചാണ് ഇരുവരും ബാറ്റ് ചലിപ്പിച്ചത്. വിക്കറ്റ് വീഴാതെ പതിയേ സ്കോർ ഉയർത്താൻ ഓപ്പണർമാർ ശ്രമിച്ചു.

ആദ്യ അഞ്ചോവറിൽ വില്യംസും ലിങ്ഗനും 26 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. എന്നാൽ ആറാം ഓവറിൽ ഈ കൂട്ടുകെട്ട് പൊളിച്ച് ഷരീഫ് നമീബിയയുടെ ആദ്യ വിക്കറ്റെടുത്തു. 18 റൺസെടുത്ത ലിങ്ഗന്റെ ഷോട്ട് നായകൻ ബെറിങ്ടൺ കൈയ്യിലൊതുക്കി.

ലിങ്ഗന് പകരം സെയ്ൻ ഗ്രീൻ മൂന്നാമനായി ക്രീസിലെത്തി. ഒൻപത് ഓവറിൽ ടീം സ്കോർ 50 കടന്നു. എന്നാൽ തൊട്ടുപിന്നാലെ ഗ്രീനിനെ മടക്കി ക്രിസ് ഗ്രീവ്സ് സ്കോട്ലൻഡിന് പ്രതീക്ഷ നൽകി. ഒൻപത് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നാലെ വന്ന നായകൻ ജെറാർഡ് എറാസ്മസും നിരാശപ്പെടുത്തി. വെറും നാല് റൺസ് മാത്രമെടുത്ത താരത്തെ മൈക്കിൾ ലീസ്ക് ക്ലീൻ ബൗൾഡാക്കി. എറാസ്മസിന് പകരം പരിചയ സമ്പന്നനായ വിയേസെ ക്രീസിലെത്തി.

തൊട്ടടുത്ത ഓവറിൽ മികച്ച രീതിയിൽ കളിച്ച ക്രെയ്ഗ് വില്യംസ് കൂടി പുറത്തായതോടെ നമീബിയ അപകടം മണത്തു. 23 റൺസെടുത്ത വില്യംസിനെ വാട്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു ക്രോസ് സ്റ്റംപ് ചെയ്ത് പുറത്താക്കി. വില്യംസിന് പകരം സ്മിറ്റ് ക്രീസിലെത്തി.

സ്മിറ്റും വിയേസെയും ചേർന്ന് വീണ്ടും കളി നമീബിയയ്ക്ക് അനുകൂലമാക്കി. കൃത്യമായി റൺ ഉയർത്തി. 17.2 ഓവറിൽ ടീം സ്കോർ 100 കടന്നു. എന്നാൽ അതേ ഓവറിലെ നാലാം പന്തിൽ വിയേസെ പുറത്തായി. 14 പന്തുകളിൽ നിന്ന് 16 റൺസെടുത്ത് ടീമിന് വിജയമുറപ്പിച്ച ശേഷമാണ് വിയേസെ ക്രീസ് വിട്ടത്. വാട്ടാണ് താരത്തെ പറഞ്ഞയച്ചത്. വൈകാതെ സ്മിറ്റ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. സിക്സ് നേടിക്കൊണ്ടാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്. സ്മിറ്റ് 32 റൺസെടുത്ത് പുറത്താവാതെ നിന്നു.

സ്കോട്ലൻഡിനുവേണ്ടി മൈക്കിൾ ലീസ്ക് രണ്ട് വിക്കറ്റെടുത്തപ്പോൾ മാർക്ക് വാട്ട്, ക്രിസ് ഗ്രീവ്സ്, സഫിയാൻ ഷറീഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്. ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റൂബൻ ട്രംപൽമാനാണ് സ്കോട്ലൻഡിനെ തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ സ്കോട്ലൻഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റൂബൻ ട്രംപൽമാനാണ് സ്കോട്ലൻഡിനെ തകർത്ത് തരിപ്പണമാക്കിയത്. ആദ്യ പന്തിൽ തന്നെ ഓപ്പണർ ജോർജ് മുൻസിയെ ക്ലീൻ ബൗൾഡാക്കിയ ട്രംപൽമാൻ മൂന്നാം പന്തിൽ കാലം മക്ലിയോഡിനെയും മടക്കി. മക്ലിയോഡിനെ വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീൻ പിടിച്ച് പുറത്താക്കി. പിന്നാലെ വന്ന നായകൻ റിച്ചി ബെറിങ്ടൺ ആദ്യ പന്തിൽ തന്നെ മടങ്ങി. ട്രംപൽമാന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.

ഇതോടെ ആദ്യ നാലുപന്തിൽ തന്നെ സ്കോട്ലൻഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഈ സമയം സ്കോർ രണ്ട് റൺസിൽ മാത്രമാണ് എത്തിയത്. ഈ രണ്ട് റൺസും വൈഡിലൂടെ വന്നതാണ്. ആദ്യ ഓവറിൽ ട്രംപൽമാൻ രണ്ട് റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി.

പിന്നീട് ക്രീസിലൊന്നിച്ച ക്രെയ്ഗ് വാലസും ഓപ്പണർ മാത്യു ക്രോസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. സ്കോർ 18-ൽ നിൽക്കെ നാലുറൺസെടുത്ത ക്രെയ്ഗ് വാലസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഡേവിഡ് വിയേസെ ഈ കൂട്ടുകെട്ട് തകർത്തു. വാലസിന് പകരം മൈക്കിൽ ലീസ്കാണ് ക്രീസിലെത്തിയത്.

ബാറ്റിങ് പവർപ്ലേയിൽ സ്കോട്ലൻഡ് നാലുവിക്കറ്റ് നഷ്ടത്തിൽ വെറും 22 റൺസ് മാത്രമാണ് നേടിയത്. വാലസിന് പകരം മൈക്കിൾ ലീസ്ക് ക്രീസിലെത്തി. ലീസ്കിനെ കൂട്ടുപിടിച്ച് ക്രോസ് ടീമിനെ മുന്നോട്ടുനയിച്ചു. ആദ്യ പത്തോവറിൽ സ്കോട്ലൻഡ് 43 റൺസെടുത്തു. 10.5 ഓവറിൽ ടീം സ്കോർ 50 കടന്നു.

എന്നാൽ യാൻ ഫ്രൈലിങ്ക് ഈ കൂട്ടുകെട്ട് പൊളിച്ചു. 19 റൺസെടുത്ത മാത്യു ക്രോസിനെ ബൗൾഡാക്കി ഫ്രൈലിങ് സ്കോട്ലൻഡിന്റെ അഞ്ചാം വിക്കറ്റ് പിഴുതെടുത്തു. ക്രോസിന് പകരം ക്രിസ് ഗ്രീവ്സ് ക്രീസിലെത്തി. ഗ്രീവ്സ് വന്നതോടെ ലീസ്ക് അടിച്ചുതകർക്കാൻ തുടങ്ങി. മോശം പന്തുകൾ കണ്ടെത്തി പ്രഹരിച്ച ലീസ്ക് വലിയ തകർച്ചയിൽ നിന്ന് ടീമിനെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവിൽ ലീസ്കും വീണു. 17-ാം ഓവറിലെ രണ്ടാം പന്തിൽ സ്മിറ്റ് ലീസ്കിനെ ക്ലീൻ ബൗൾഡാക്കി. 27 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 44 റൺസെടുത്ത ശേഷമാണ് താരം ക്രീസ് വിട്ടത്.

ലീസ്കിന് പകരം മാർക്ക് വാട്ട് ക്രീസിലെത്തി. എന്നാൽ താരത്തിന് പിടിച്ചുനിൽക്കാനായില്ല. വെറും മൂന്ന് റൺസെടുത്ത വാട്ടിനെ യാൻ ഫ്രൈലിങ്ക് ഇറാസ്മസിന്റെ കൈയ്യിലെത്തിച്ചു. 18.3 ഓവറിലാണ് ടീം സ്കോർ 100 കടന്നത്. ക്രിസ് ഗ്രീവ്സ് 25 റൺസെടുത്ത് ഇന്നിങ്സിലെ അവസാനപന്തിൽ റൺ ഔട്ടായി.

നമീബിയയ്ക്ക് വേണ്ടി റൂബൻ ട്രംപൽമാൻ നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. യാൻ ഫ്രൈലിങ്ക് രണ്ട് വിക്കറ്റെടുത്തപ്പോൾ ഡേവിഡ് വിയേസെ ഒരു വിക്കറ്റ് നേടി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....



Content Highlights: Namibia vs Scotland ICC Twenty 20 World Cup 2021 Super 12
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.