News

Get the latest news here

മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല - ആരോഗ്യ സെക്രട്ടറി

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ എത്ര സമയമെടുക്കുമെന്ന് വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്..


I just want to make this clear that the govt has never spoken about vaccinating the entire country. Its important that we discuss such scientific issues, based on factual information only: Health Secretary on being asked how much time it will take to vaccinate the entire country pic.twitter.com/cZeEQr8Pvw
— ANI (@ANI) December 1, 2020



വാക്സിനേഷൻ പ്രവർത്തനങ്ങൾ വാക്സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുമെന്ന് രാജേഷ് ഭൂഷണിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒരുകൂട്ടം ആളുകൾക്ക് വാക്സിൻ നൽകി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാൻ കഴിഞ്ഞാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ഡോ. ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.

കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ ഡേറ്റ സേഫ്റ്റി മോണിറ്ററിങ് ബോർഡ് പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു പരീക്ഷണത്തിനിടെ റിപ്പോർട്ടു ചെയ്യപ്പെടുന്ന പ്രതികൂല സംഭവങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. സർക്കാരുമായോ വാക്സിൻ നിർമാതാവുമായോ ബന്ധമില്ലാത്ത സ്വതന്ത്ര ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്സ് കമ്മിറ്റിയാണ് പ്രതികൂല സംഭവങ്ങൾ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ടു ചെയ്യുന്നത്. ഡ്രഗ് കൺട്രോളർ ജനറൽ എല്ലാ റിപ്പോർട്ടുകളും വിലയിരുത്തുന്നുണ്ട്. പ്രതികൂല സംഭവങ്ങൾ വാക്സിൻ ലഭ്യമാകുന്ന സമയത്തെ ബാധിക്കില്ലെന്നും വാക്സിൻ പരീക്ഷണത്തിനിടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ പ്രതികൂല സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നവംബർ മാസത്തിൽ പ്രതിദിനം പുതുതായി കോവിഡ് ബാധിച്ചവരുടെ ശരാശരി എണ്ണത്തെക്കാൾ കൂടുതലായിരുന്നു പ്രതിദിനം രോഗമുക്തി നേടിയവരുടെ ശരാശരി എണ്ണം. നവംബറിലെ ഓരോദിവസവും ശരാശരി 43,152 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ടു ചെയ്യപ്പെട്ടത്. എന്നാൽ പ്രതിദിനം രോഗമുക്തി നേടിയവരുടെ ശരാശരി എണ്ണം 47,159 ആയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

14 കോടിയിലധികം കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 6.69 ശതമാനമാണ് ദേശീയ തലത്തിൽ പോസിറ്റിവിറ്റി നിരക്ക്. പത്ത് ലക്ഷത്തിൽ എത്രപേർ മരിക്കുന്നു (ഡെത്ത് പെർ മില്യൺ) എന്ന കണക്കിൽ ഇന്ത്യ ഇപ്പോഴും ലോകത്ത് തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ്. പത്ത് ലക്ഷത്തിൽ എത്ര കേസുകൾ (പെർ മില്യൺ കേസസ്) എന്നകാര്യത്തിലും ഇന്ത്യയുടെ നിരക്ക് താഴ്ന്നതാണ്.

കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ പ്രതിദിന ശരാശരി പോസിറ്റിവിറ്റി നിരക്ക് 3.72 ശതമാനമാണ്. ലോകത്ത് വലിയ രാജ്യങ്ങൾക്കിടയിൽ കേസ് പെർ മില്യൺ (പത്ത് ലക്ഷത്തിൽ 211 കേസുകൾ) കണക്കിലും ഇന്ത്യ താഴ്ന്ന നിലയിലാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധ വർധിക്കുന്നുവെന്നാണ് കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

Content Highlights:The govt has never spoken about vaccinating the entire country - Health Secretary
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.