By
Admin
/
Jan 22, 2021 //
Editor's Pick /
തൊണ്ണൂറ്റിയഞ്ചോളം സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: യു.ഡി.എഫിൽ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കവേ കോൺഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളിൽ മത്സരിക്കാൻ സാധ്യത. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ട് കക്ഷികൾ മുന്നണി വിട്ടതാണ് അധിക സീറ്റുകൾ ലഭിക്കാൻ കാരണം. മുസ്‌ലീം ലീഗിന് രണ്ടും സി.എം.പിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആർ.എസ്.പിക്ക് അനുകൂലമായി ചില സീറ്റുകളിൽ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകി പ്രാതിനിധ്യം ഉറപ്പാക്കും. കഴിഞ്ഞതവണ കേരള കോൺഗ്രസ് 15-ഉം എൽ.ജെ.ഡി. ഏഴും സീറ്റുകളിൽ മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും ആ 15 സീറ്റും പി.ജെ. ജോസഫ് ചോദിക്കുന്നുണ്ട്. ജോസഫ് വിഭാഗം മത്സരിച്ചിരുന്നത് തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകളിലാണ്. മാണിവിഭാഗത്തിൽനിന്ന് ജോസഫിലേക്ക് എത്തിയ സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), ജോസഫ് എം. പുതുശ്ശേരി (തിരുവല്ല) എന്നീ സീറ്റുകൾകൂടി ജോസഫ് വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്. ഈ ഏഴ് സീറ്റുകൾക്കൊപ്പം അധികമായി എത്ര സീറ്റ് എന്നതിലാണ് ചർച്ച. തിരുവല്ല സീറ്റ് റാന്നിയുമായി വെച്ചുമാറാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയങ്കിൽ തിരുവല്ല കോൺഗ്രസ് ഏറ്റെടുത്ത് റാന്നി കേരള കോൺഗ്രസിന് നൽകിയേക്കും. മലബാർ മേഖലയിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയിലും കേരള കോൺഗ്രസിന് താത്പര്യമുണ്ട്. സീറ്റ് ലഭിച്ചാൽ ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടിയായിട്ടാകും വെച്ചുമാറുക. കൊല്ലത്ത് ഇരവിപുരമോ ചടയമംഗലമോ ലീഗ് എടുക്കാനും കുണ്ടറയിൽ ആർ.എസ്.പി. മത്സരിക്കാനും നിർദേശമുണ്ട്. ഇരവിപുരത്ത് ലീഗ് നേരത്തേ ജയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ യാഥാർഥ്യമായാൽ കഴിഞ്ഞപ്രാവശ്യം ലീഗ് മത്സരിച്ച പുനലൂർ കോൺഗ്രസിൽ തിരിച്ചെത്തും. സെലിബ്രിറ്റികൾ വന്നേക്കുംചില സീറ്റുകളിൽ താരപദവിയുള്ളവരെയും പൊതുസമ്മതരെയും രംഗത്തിറക്കാൻ യു.ഡി.എഫിൽ ആലോചന. ഐ.എഫ്.എസിൽനിന്ന് അടുത്തയിടെ വിരമിച്ച വേണു രാജാമണി, പ്രമുഖ ചാനൽ അവതാരക എന്നിവർ പരിഗണനയിലുണ്ട്. വട്ടിയൂർക്കാവ്, കളമശ്ശേരി മണ്ഡലങ്ങളിലാണ് പ്രമുഖരെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞപ്രാവശ്യത്തെ സീറ്റ് വിഭജനംകോൺഗ്രസ് 87മുസ്‌ലീം ലീഗ് 24കേരള കോൺഗ്രസ് 15ലോക് താന്ത്രിക് ജനതാദൾ 7ആർ.എസ്.പി. 5കേരള കോൺഗ്രസ് ജേക്കബ് 1സി.എം.പി. 1
Related News
Comments