News

Get the latest news here

57-ാം വയസില്‍ രാജ്യത്തിനായി ഒരു ഒളിമ്പിക് മെഡല്‍; താരമായി അല്‍-റാഷിദി

ടോക്യോ: രാജ്യത്തിനുവേണ്ടി ഒളിമ്പിക് മെഡൽ നേടണമെന്ന കുവൈത്തുകാരൻ അബ്ദുള്ള അൽ റാഷിദിയുടെ മോഹം തന്റെ ഏഴാം ഒളിമ്പിക്സിൽ സഫലമായി. പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ സ്കീറ്റ് വിഭാഗത്തിലാണ് 57-കാരനായ അൽ-റാഷിദി വെങ്കലം നേടിയത്. കഴിഞ്ഞ റിയോ ഒളിമ്പിക്സിലും അൽ-റാഷിദി വെങ്കലം നേടിയിരുന്നു.

അക്കുറി കുവൈത്തിന് ഒളിമ്പിക്സിൽ വിലക്കായിരുന്നതിനാൽ സ്വതന്ത്രതാരമായാണ് മത്സരിച്ചത്. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് ആഴ്സണലിന്റെ ജഴ്സി ധരിച്ചാണ് അന്ന് മത്സരത്തിൽ പങ്കെടുത്തത്.

മൂന്നുതവണ ലോകചാമ്പ്യനായ അൽ-റാഷിദിയുടെ ഒളിമ്പിക് മെഡലിലേക്കുള്ള യാത്ര പോരാട്ടവീര്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരിക്കലും കീഴടങ്ങാത്ത മനക്കരുത്തിന്റെയും ചരിത്രമാണ്.

1996-ലെ അറ്റ്ലാന്റെ ഒളിമ്പിക്സിലാണ് അൽ-റാഷിദി ആദ്യമായി മത്സരിക്കുന്നത്. അന്ന് 42-ാം സ്ഥാനമാണ് ലഭിച്ചത്. 2000-ലെ സിഡ്നി ഒളിമ്പിക്സിൽ അത് 14-ാം സ്ഥാനത്തേക്കുയർന്നു. നാലുവർഷങ്ങൾക്കുശേഷം ആതൻസിൽ അത് ഒമ്പതാം സ്ഥാനമായി.

2008 ബെയ്ജിങ് ഒളിമ്പിക്സിൽ ഇതേ സ്ഥാനം നിലനിർത്തി. 2012 ലണ്ടൻ ഒളിമ്പിക്സിൽ പ്രകടനം പിന്നോട്ടുപോയി, 21-ാം സ്ഥാനം. അവിടെനിന്നാണ് റിയോയിൽ വെങ്കലത്തിലേക്ക് കയറിയത്. ആ നേട്ടം സ്വന്തം രാജ്യത്തിനുവേണ്ടി സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് അൽ-റാഷിദിയിപ്പോൾ.

Content Highlights: Tokyo 2020 57-year-old Al-Rashidi wins bronze for Kuwait
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.