News

Get the latest news here

റാവത്തിന്റെ ഉള്‍ക്കാഴ്ച അസാധാരണമായിരുന്നു, സേവനം രാജ്യം മറക്കില്ല- അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തെഅനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ബിപിൻ റാവത്തിനേയും ഭാര്യയേയും മറ്റു സൈനികരേയും നഷ്ടമായ ഹെലികോപ്റ്റർ അപകടത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ ജാഗ്രതയോടെയും ശുഷ്കാന്തിയോടെയും രാജ്യത്തെ സേവിച്ചവരായിരുന്നു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളിയാകുന്നുവെന്നും പ്രധാമന്ത്രി വ്യക്തമാക്കി.

ജനറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാർത്ഥ ദേശസ്നേഹി, നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ അദ്ദേഹം വളരെയധികം സംഭാവന നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും വീക്ഷണങ്ങളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ വേദനിപ്പിച്ചു.

ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് എന്ന നിലയിൽ, പ്രതിരോധ പരിഷ്കരണങ്ങൾ ഉൾപ്പെടെ നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളിൽ ജനറൽ റാവത്ത് പ്രവർത്തിച്ചു. സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിന്റെ സമ്പന്നമായ അനുഭവം അദ്ദേഹം തന്നോടൊപ്പം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ആകസ്മിക വിയോഗം ഞെട്ടലും വേദനയുമുണ്ടാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. രാജ്യത്തിന് ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം, രാഷ്ട്രപതി പറഞ്ഞു.


I am deeply anguished by the helicopter crash in Tamil Nadu in which we have lost Gen Bipin Rawat, his wife and other personnel of the Armed Forces. They served India with utmost diligence. My thoughts are with the bereaved families.
— Narendra Modi (@narendramodi) December 8, 2021


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.